വസന്തമൊഴിഞ്ഞ ഉദ്യാനം പോലെയായിരുന്നു, അക്കാലത്ത് മടപ്പള്ളി കോളേജില്‍ ഉച്ചതിരിഞ്ഞുള്ള ഷിഫ്റ്റിലെ പ്രിഡിഗ്രി ക്ലാസ്സുകള്‍.
മിക്സഡ് ഡിഗ്രി, പിജി ക്ലാസ്സുകളും, പെണ്‍കുട്ടികളും ഉയര്‍ന്ന മാര്‍ക്ക് നേടിയ വളരെ കുറച്ച് ആണ്‍കുട്ടികളും മാത്രമുള്ള പ്രീഡിഗ്രി ക്ലാസ്സുകളും ഉച്ചയോടെ അവസാനിക്കും. ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റില്‍ ആണ്‍കുട്ടികളുടെ പ്രീഡിഗ്രി ക്ലാസ്സുകള്‍ മാത്രം. പെണ്‍കുട്ടികളുടെ വാടിയ മുടിപൂക്കളും, മുടികുത്തികളും, സ്റ്റിക്കര്‍ പൊട്ടുകളും, വളപ്പൊട്ടുകളും വീണുകിടക്കുന്ന ക്ലാസ്സുമുറികളിലേക്കായിരുന്നു, എന്നും ഞങ്ങള്‍, നിര്‍ഭാഗ്യവാന്മാരായ ആണ്‍കുട്ടികള്‍ നെടുവീര്‍പ്പുകളോടെ പ്രവേശിക്കുക.
ഓര്‍ക്കാട്ടേരി ഹൈസ്കൂളില്‍ കൂടെ പഠിച്ചിരുന്ന ഒട്ടുമിക്ക ആണ്‍ പടയുമായായിരുന്നു, മടപ്പള്ളി കോളേജില്‍ എന്റെ പ്രീഡിഗ്രി പ്രവേശനം. ഉച്ചമയക്കത്തിന്റെ ആലസ്യമുള്ള ക്ലാസ്സ്മുറികളുടെ മടുപ്പില്‍ നിന്നും രക്ഷനേടാന്‍ ഞങ്ങള്‍ ക്ലാസ്സുകള്‍ കട്ട് ചെയ്ത് മാറ്റിനിക്ക് പോവുകയോ, ഒഴിഞ്ഞ ക്ലാസ്സുമുറികളില്‍ താവളമടിച് ബീഡിയും പുകച്ച് വര്‍ത്തമാനം പറയുകയോ, പാട്ടുപാടുകയോ, ബഞ്ചുകളില്‍ കിടന്നുറങ്ങുകയോ ആയിരുന്നു പതിവ്.
പക്ഷേ രണ്ടാം വര്‍ഷമായപ്പോഴേക്കും കാര്യങ്ങള്‍ മാറി മറിഞ്ഞു. വളരെ ദൂരെ നിന്നുമുള്ള പ്രദേശങ്ങളില്‍ നിന്നും പ്രീഡിഗ്രി ക്ലാസ്സുകളിലേക്ക് വന്നിരുന്ന ആണ്‍കുട്ടികളെ രാവിലത്തെ ഷിഫ്റ്റിലേക്ക് മാറ്റി, സമീപപ്രദേശങ്ങളില്‍ നിന്നും വരുന്ന പെണ്‍കുട്ടികളെ വൈകുന്നേരത്തെ ഷിഫ്റ്റിലേക്ക് കൊണ്ടുവന്ന്‍ അധികൃതര്‍ ക്ലാസ്സുകള്‍ പുനക്രമീകരിച്ചു. മരുഭൂമിയില്‍ പൊടുന്നനെ പെയ്ത മഴപോലെ പെണ്‍കുട്ടികളുടെ ആ വരവ് ഞങ്ങളുടെ മനവും നിനവും കനവും കുളിര്‍പ്പിച്ചു. അതുവരെ വിരലിലെണ്ണാവുന്ന ആണ്‍കുട്ടികള്‍ മാത്രം അറ്റന്‍ഡ് ചെയ്തിരുന്ന കൊമേഴ്സ്, ഹിസ്റ്ററി ക്ലാസുകളിലൊക്കെയും ആണ്‍കുട്ടികളുടെ തിക്കും തിരക്കും കാരണം ഇരിക്കാന്‍ സ്ഥലമില്ലാത്ത അവസ്ഥയായി. ക്ലാസുമുറികളിലെങ്ങും റോക്കറ്റുകളും, പ്രണയലേഖനങ്ങളും, പ്രണയഗാനങ്ങളും, വിരഹഗാനങ്ങളും പറന്നു നടന്നു.
അതുവരെ ഉച്ചയ്ക്ക് വീട്ടില്‍ പോവുമായിരുന്ന ഡിഗ്രി വിദ്യാര്ത്ഥികളായ ആണ്‍കുട്ടികള്‍, ഉച്ചതിരിഞ്ഞുള്ള ഷിഫ്റ്റിലേക്ക് മാറിയ പല പെണ്‍കുട്ടികളെയും ചുറ്റിപറ്റി വീട്ടില്‍ പോകാതെ വൈകുന്നേരം വരെ ക്യാമ്പസില്‍ തിരിഞ്ഞുകളിക്കാനും ഇതോടെ ആരംഭിച്ചു. സീനിയേഴ്സ് എന്ന അധികാരം കാണിച്ച് അവളോടു മിണ്ടരുത്, ഇവളോട് മിണ്ടരുത്, അത് ചെയ്യരുത്, ഇത് ചെയ്യരുത് എന്നിങ്ങനെയുള്ള ആജ്ഞകള്‍ പുറപ്പെടുവിച്ച് ഇവന്മാര്‍ ഞങ്ങള്‍ക്ക് പിന്നില്‍ ഭീഷണികളുമായി സദാ കറങ്ങി നിന്നു. ഏതോ നിസ്സാര കാര്യത്തിന് ഞങ്ങളുടെ ടീമിലെ ഒരാളെ കയ്യേറ്റം ചെയ്യാനൊരുങ്ങിയ ഒരു സീനിയര്‍ സംഘത്തിനെ ചോദ്യം ചെയ്യുകയും അവര്‍ക്കെതിരെ ആട്സ് ബ്ലോക്കുടനീളം പോസ്റ്ററെഴുതി ഒട്ടിക്കുകയും ചെയ്തതോടെ ഞാന്‍ അവരില്‍ ചിലരുടെ നോട്ടപ്പുള്ളിയായി. പത്തിരുപത് പേരുള്ള കൂട്ടുകാരുടെ വലയത്തിനുള്ളില്‍ സുരക്ഷിതനായി നിന്ന്‍, കിട്ടിയ അവസരങ്ങളിലോക്കെയും ഞാനവരെ കൊട്ടിക്കൊണ്ടേയിരുന്നു. ഓഡിറ്റോറിയത്തിലും, ക്ലാസ്സുമുറികളിലും, താഴത്തെ ഹോട്ടലുകളികളിലും, കോളെജിലേക്കുള്ള ബസ്സുകളിലും വച്ച് പലപ്പോഴായി ഞങ്ങളുടെ സംഘങ്ങള്‍ ഒന്നും രണ്ടും പറഞ്ഞ് പരസ്പരം ഉരസി.
എന്റെ നിര്‍ഭാഗ്യത്തിന്റെ ദിനമായിരുന്നു, അന്ന്‍.
സുഹൃത്തുക്കള്‍ക്കൊപ്പം ഒരു ഒഴിഞ്ഞ ക്ലാസ്സുമുറിയില്‍ വര്‍ത്തമാനം പറഞ്ഞിരിക്കുന്നതിനിടയില്‍ പുറത്തെ പൈപ്പില്‍ വെള്ളം കുടിക്കാന്‍ പോയ എന്നെ, സീനിയര്‍ സംഘം വായ പൊത്തി പൊക്കിയെടുത്ത് രണ്ടാം വര്‍ഷ ഫോര്‍ത്ത് ഗ്രൂപ്പ് ക്ലാസുമുറിയില്‍ കൊണ്ടുപോയി നിര്‍ത്തി കതകടച്ചു. ലാംഗ്വേജ് ക്ലാസ്സിനായി, പെണ്‍കുട്ടികളടക്കം എണ്‍പത്തില്‍ പരം വിദ്യാര്‍ഥികള്‍ നിരന്നിരിക്കുന്ന ആ ക്ലാസ്സില്‍, ഇന്ന്‍ നിങ്ങള്‍ അനാട്ടമി പഠിക്കാന്‍ പോകുന്നു എന്ന്‍ പ്രഖ്യാപിച്ച്, എന്റെ ചെറുത്തുനില്‍പുകള്‍ നിഷ്ഫലമാക്കി അവന്മാര്‍ ബലാല്‍ക്കാരമായി എന്റെ ഷര്‍ട്ടൂരി വലിച്ചെറിഞ്ഞു. എന്റെ വെള്ള ബനിയനില്‍ ഒരുവന്‍ പേനകൊണ്ട് ഹൃദയവും ശ്വാസകോശവും അടയാളപ്പെടുത്തി പുകവലി ശ്വാസകോശത്തെ എങ്ങിനെ ബാധിക്കുന്നു എന്നതിനെ കുറിച്ച് ക്ലാസ്സെടുക്കാന്‍ തുടങ്ങി. ആര്‍ത്തു ചിരിക്കുന്ന കുട്ടികളുടെ മുന്നില്‍ മാനം പോയി ചൂളി നിന്ന എന്റെ ബനിയനും അവന്മാര്‍ ഊരി എടുത്തു. തുടര്‍ന്ന്‍ എന്റെ പാന്‍റ് ഊരാനുള്ള അവരുടെ ശ്രമത്തിനിടയിലാണ് ആരോ വിവരമറിയിച്ച് പാഞ്ഞെത്തിയ എന്റെ കൂട്ടുകാര്‍ ജനലുകളിലൂടെ ക്ലാസിലേക്ക് ഇരച്ച് കയറിയത്. കയ്യേറ്റവും ബഹളവും നടക്കുന്നതിനിടയില്‍ ആരൊക്കെയോ ചേര്‍ന്ന്‍ എന്നെ പുറത്തെത്തിച്ചു. താഴെ ബാലേട്ടന്റെ ചായക്കടയില്‍ കൂട്ടുകാരുടെ ആശ്വസിപ്പിക്കലുകള്‍ക്കിടയില്‍ ഇരിക്കുമ്പോഴാണ്, റാഗിംഗ് എന്നാല്‍ കിട്ടുന്നത് തിരിച്ചുകൊടുക്കാനുമുള്ളതാണ് എന്ന ഒരു മൂഡവിശ്വാസം എന്നില്‍ ഉടലെടുത്തത്.
ന്യായികരണങ്ങള്‍ എന്തൊക്കെ നിരത്തിയാലും ചില തെറ്റുകള്‍ക്ക് കാലം ഒരിക്കലും മാപ്പു നല്‍കില്ല.
എന്നിരിക്കിലും അവിവേകങ്ങള്‍ കൊണ്ട് പറ്റിയ തെറ്റുകള്‍ക്ക് മാപ്പ്.
No comments:
Post a Comment