തിരമാലകളയഞ്ഞു. കടലടങ്ങി.
കമഴ്‌ന്ന് കിടക്കുന്ന അവളുടെ പിന്‍കഴുത്തിലെ നേരിയ വിയര്‍പ്പ് കണങ്ങളില്‍ പറ്റിപ്പിടിച്ച ചെമ്പന്‍ മുടിയിഴകള്‍.
ചൂണ്ട് വിരല്‍കൊണ്ട് ബെഡ്ഷീറ്റിലെ പൂക്കളുടെ ചിത്രങ്ങള്‍ക്ക് മീതെ അവള്‍ വെറുതെ കോറിവരയുകയാണ്.
വലിച്ചടുപ്പിച്ച് ചേര്‍ത്ത്‌കിടത്തി. എന്റെ കുറ്റിത്താടിയില്‍ വിരലുകളോടിച്ച്, ചുണ്ട് കൂര്‍പ്പിച്ച്, അവള്‍ ചോദിച്ചു;
"ഞാനാലോചിക്കുകയായിരുന്നു, എന്തെങ്കിലും സംഭവിച്ചാലോ?"
"സംഭവിക്കട്ടെ. തന്നെ കല്ല്യാണം കഴിക്കാന്‍ ഒരു കാരണം കിട്ടുമല്ലോ"
"നിന്റെ ഒരു കാര്യം. എന്തുപറഞ്ഞാലും ഒടുക്കം കല്ല്യാണത്തിലെത്തി നില്‍ക്കും"; അവള്‍ കുറച്ചുകൂടെ ചേര്‍ന്നുകിടന്നു.
***
കമ്പനിയുടെ പുതിയ സാമ്പ്ലിംഗ് യൂനിറ്റ് തുടങ്ങുന്നതിന്റെ തലേദിവസം. കാഡ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പുതിയ കമ്പ്യൂട്ടറുകളും പ്ലോട്ടറുകളും ഡിജിറ്റൈസറുകളും സെറ്റ് ചെയ്ത്, പുതിയ മെയില്‍ സെര്‍വറില്‍ മെയിലുകള്‍ ഡൗണ്‍ലോഡുചെയ്യുന്നത് ഉറപ്പുവരുത്തി ഇറങ്ങുമ്പോള്‍ രാത്രി പതിനൊന്ന് മണി. മൊബൈല്‍ പെട്ടന്ന് ശബ്ദിച്ചു. അപ്പുറത്ത് മലയാളി ജനറല്‍ മാനേജര്‍ നരേന്ദ്രന്‍ സര്‍.
"നീ ഇറങ്ങിയോ?"
"ഇല്ല സര്‍. വിശേഷിച്ചെന്തെങ്കിലും?"
"ഉം. ദേര്‍സെ ന്യൂസ് ഫ്രം യു.എസ്സ്. ആ പെണ്‍കുട്ടിയില്ലേ, സൈറ, അവളിന്നൊരു കാര്‍ ആക്സിഡന്റില്‍ മരിച്ചുപോയെന്ന്"
തലയിലൊരു വെള്ളിടി വെട്ടി. ശരീരമാസകലം ഒരു വിറയല്‍. കാലുകള്‍ക്ക് ശരീരത്തിന്റെ ഭാരം താങ്ങാന്‍ കഴിയാത്തതുപോലെ. റിസപ്ഷനിലെ സോഫയില്‍ പോയി വീഴുകയായിരുന്നു.
നരേന്ദ്രന്‍ സര്‍ സംസാരിച്ചുകൊണ്ടേയിരുന്നു;
"ബോംബെ ഓഫീസില്‍ നിന്നും കുറച്ച് മുന്‍പ് കിട്ടിയ വിവരമാണ്. വിശദമായി അവര്‍ക്ക് ഒന്നും അറിയില്ല. യു.എസ്സ് ഓഫീസില്‍ ആരെയെങ്കിലും ബന്ധപ്പെടാനാവുമോ എന്ന് ശ്രമിക്കൂ. കൂടുതലെന്തെങ്കിലും വിവരം കിട്ടിയാല്‍ എന്നെ വിളിക്കണം"
***
ജനിച്ചതും വളര്‍ന്നതും അമേരിക്കയില്‍. യു.എന്നില്‍ ജോലിചെയ്യുന്നതിന്നിടയില്‍ മരിച്ചുപോയ ബോംബെക്കാരന്‍ ഇബ്രാഹിമിന് ഒരു ഇറ്റലിക്കാരിയില്‍ ഉണ്ടായ മകള്‍. വിവാഹബന്ധം നേരത്തെ തന്നെ വേര്‍പെടുത്തി ഇറ്റലിയിലേയ്ക്ക് തിരിച്ചുപോയി വേറെ വിവാഹം കഴിച്ച് ജീവിക്കുന്ന അമ്മ. ഫാഷന്‍ ഡിസൈനിംഗില്‍ പോസ്റ്റ് ഗ്രാഡുവേറ്റ് ഡിഗ്രിയുള്ള സൈറ, യു.എസ്സിലെ കമ്പനി ഹെഡ്‌ഓഫീസില്‍ ജോലിതുടങ്ങി ഇന്ത്യയിലേക്ക് മാറ്റം വാങ്ങി വന്നതാണ്. കമ്പനിക്ക് വേണ്ടി സൈറ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ യൂറോപ്പിലെ വര്‍ക്കിംഗ് വുമണ്‍സിനിടയില്‍ നല്ല പ്രീതി നേടിക്കൊണ്ടിരിക്കുകയാണ്.
ബോംബെയില്‍ പിതാവിന്റെ കുടുംബക്കാരെ കണ്ടെത്താന്‍ അവള്‍ നടത്തിയ ശ്രമങ്ങളൊക്കെ പരാജയപ്പെട്ടു. പലരും പലയിടങ്ങളിലേക്ക് ചിതറിപ്പോയിരുന്നു.
"തന്നെ കണ്ടുമുട്ടാന്‍ വേണ്ടിയായിരിക്കും, ഒരുപക്ഷേ ഞാന്‍ ഇന്ത്യയിലെത്തിപ്പെട്ടത്" ഒരിക്കല്‍ അവള്‍ പറഞ്ഞു.
"വെറുതെ കാണാന്‍ മാത്രമല്ല. കല്ല്യാണം കഴിച്ച് കൂടെ ജീവിക്കാനും".
വിവാഹത്തിനെ കുറിച്ച് സംസാരിക്കുന്നത് അവള്‍ക്ക് ഇഷ്ടമല്ല.
"നമുക്ക് ഇങ്ങിനെ തന്നെ ജീവിച്ചാല്‍ പോരെ? എന്തിനാണൊരു വിവാഹ ബന്ധത്തിന്റെ ഔപചാരികത.."
"പോര. തന്റെ കഴുത്തിലൊരു താലികെട്ടി എനിക്ക് തന്നെ നാട്ടില്‍ കൊണ്ടുപോകണം. എന്റെ അമ്മ കാത്തിരിക്കുന്നുണ്ട്"
അവള്‍ സംസാരം നിര്‍ത്തും. ചെറുപ്പം മുതലെ താളം തെറ്റിയ കുടുംബ ബന്ധങ്ങള്‍ക്കിടയില്‍ ജീവിച്ചത് കൊണ്ടാവാം അവള്‍ക്ക് വിവാഹത്തോടും കുടുംബ ജീവിത്തോടുമുള്ള മടുപ്പ്.
പിരിഞ്ഞ് പോകാന്‍ അവള്‍ക്ക് കഴിയുമെന്ന്, പക്ഷേ ഒരിക്കലും കരുതിയതേയില്ല.
***
നരേന്ദ്രന്‍ സര്‍ ക്യാബിനിലേയ്ക്ക് വിളിപ്പിച്ച് ഒരു പേപ്പര്‍ മുന്നിലേയ്ക്ക് നീക്കിവച്ച് ചോദിച്ചു;
"എന്താണ് സൈറ ഇങ്ങിനൊരു തീരുമാനമെടുക്കാന്‍ കാരണം?"
അവളുടെ റസിഗ്നേഷന്‍ ലെറ്റര്‍ വായിച്ച് വിശ്വസിക്കാനാവാതെ പകച്ചു നിന്നുപോയി. നരേന്ദ്രന്‍ സര്‍ പിന്നെയും ചോദിച്ചു;
"നിങ്ങള്‍ നല്ല സുഹൃത്തുക്കളല്ലേ. എന്നിട്ട് തന്നോട് പോലും ഒന്നും പറഞ്ഞില്ലെന്നോ?"
വൈകുന്നേരം അവളുടെ ഫ്ലാറ്റിനുമുന്നിലെ പുല്‍പ്പരപ്പില്‍ ഒന്നും സംസാരിക്കാതെ അവള്‍ ഏറെനേരമിരുന്നു.
"മറക്കുക. അമ്മയ്ക്കിഷ്ടപ്പെടുന്ന ഒരു നല്ല പെണ്‍കുട്ടിയെ കണ്ടുപിടിച്ച് വിവാഹം കഴിക്കുക"
"തനിക്കെന്നെ മറക്കാനാവുമെന്ന് ഉറപ്പ് പറയുക"
"ഞാനൊരിക്കലും തന്നെ സ്നേഹിച്ചിരുന്നില്ല" അവള്‍ എഴുന്നേറ്റ് ലിഫ്റ്റിനടുത്തേയ്ക്ക് നടന്നു.
എല്ലാം അവളുടെ തമാശകളായിരിക്കുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷിച്ചു. എയര്‍പോട്ടിലേയ്ക്ക് ടാക്സിയില്‍ കയറുമ്പോള്‍ ശ്രദ്ധിച്ചു, വല്ലാതെ വിളറിയിരുന്നു അവളുടെ മുഖം.
മെയിലുകളോ ഫോണ്‍ വിളികളോ ചാറ്റിലോ ഇല്ലാതെ കഴിഞ്ഞ ആറു മാസങ്ങള്‍....
എന്നിട്ടും പ്രതീക്ഷിച്ചു. തിരിച്ചു വരും. തിരിച്ചുവരാതിരിക്കാന്‍ അവള്‍ക്ക് കഴിയില്ല.
***
യു.എസ്സ് ഓഫീസില്‍ ഇ.ഡി.പി-യിലെ അപര്‍ണ്ണ ഐഗള്‍ ചാറ്റ് റൂമിലുണ്ട്.
'ഇറ്റ്‌സ് ട്രൂ. ഷി ഈസ് നൊ മോര്‍. ഷി വാസ് ക്യാരിയിംഗ് സെവന്‍ മന്ത്‌സ് വെന്‍ ഷി ഡൈഡ്....'
***
"എനിക്ക് ഒരു കുഞ്ഞിനെ വേണം"
"ഏതെങ്കിലും അനാഥാലയത്തില്‍ ചെന്ന് ദത്തെടുക്ക്"
"പറ്റില്ല. എനിക്ക് നിന്റെ കുഞ്ഞിനെ പ്രസവിക്കണം. നിന്നെപ്പോലെ എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്ന, ഒരിക്കലും പരിഭവം പറയാത്ത, നിന്റെ എള്ളിന്റെ നിറമുള്ള ഒരു വികൃതി കുഞ്ഞിനെ. എന്നിട്ട് ഞാനതിനെ എവിടെയെങ്കിലും കൊണ്ടുപോയി പൊന്നുപോലെ നോക്കി വളര്‍ത്തും..."
***
രാവേറെ വൈകി വീശുന്ന തണുത്ത കാറ്റില്‍ ഒരു കുഞ്ഞിന്റെ നേര്‍ത്ത കരച്ചില്‍ കേള്‍ക്കുന്നുവോ...