Thursday, May 07, 2015

തെരുവിലുറങ്ങുന്ന പട്ടികൾ

തെരുവിലുറങ്ങുന്നവരെ അവരുടെ തന്തമാരുടെ വകയാണോ റോഡ് എന്നും, തെരുവിലുറങ്ങുന്നത് പട്ടികളാണു എന്നും വിളിച്ചു പറഞ്ഞ് ആവേശം കാണിക്കുന്ന ഹിന്ദി സിനിമാലമ്പടന്മാര്‍, അറുപത് ശതമാനത്തില്‍ താഴെ വരുന്ന ഇന്ത്യയിലെ ദരിദ്രനാരായണന്മാരുടെ വിയര്‍പ്പിന്റെ കൂലിയിലാണു തങ്ങള്‍ വെള്ളിവെളിച്ചത്തില്‍ തിളങ്ങി നില്‍ക്കുന്നത് എന്ന് ഓര്‍ക്കുക. സ്പെഷ്യല്‍ ഇഫക്ടിന്റെയും, ക്യാമറ ട്രിക്കുകളുടെയും, ഒരിക്കല്‍ പോലും മുഖം പുറത്ത് കാണിക്കാനവസരമില്ലാത്ത ഡ്യൂപ്പുകളുടെയും സഹായത്തോടെ വെള്ളിത്തിരയില്‍ അത്ഭുതങ്ങള്‍ കാണിക്കുന്നത് വെറും മായക്കാഴ്ചയാണു എന്ന് തിരിച്ചറിയാത്തവരല്ല, പട്ടികളെന്ന് വിളിക്കപ്പെട്ട ഈ സാധാരണ ജനങ്ങള്‍. 

നക്ഷത്ര ഹോട്ടലുകളില്‍ അഴിഞ്ഞാടി, കോടികള്‍ വിലമതിക്കുന്ന വാഹനങ്ങളില്‍ യാത്രചെയ്ത്, ദന്തഗോപുരങ്ങളില്‍ വിരാജിക്കുന്നവര്‍ക്കും ജനാധിപത്യ ഇന്ത്യയിലെ നിയമങ്ങള്‍ ബാധകമാണെന്ന് സാധാരണക്കാരനെ ബോദ്യപെടുത്തിയ നീതി പീഠത്തിന് അഭിവാദ്യങ്ങള്‍

Wednesday, May 06, 2015

യമൻ

അഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് സംഘര്‍ഷഭരിതമായ യമന്‍ അതിര്‍ത്തിയിലേക്ക് സലാലയില്‍ നിന്നും 150 കിലോമീറ്ററില്‍ താഴയേ ദൂരമുള്ളൂ. 

യമനില്‍ സൗദിഅറേബ്യയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്ന യുദ്ധത്തിലെ സഖ്യകക്ഷികളില്‍ ജി.സി.സി അംഗമായ ഒമാന്‍ പങ്കാളിയല്ല. 1990ല്‍ നോര്‍ത്ത്-സൗത്ത് യമനുകള്‍ ലയിച്ച്, റിപ്പബ്ലിക്ക് ഓഫ് യമന്‍ എന്ന പേരില്‍ ഒറ്റരാജ്യമായി തീര്‍ന്നതില്‍ പിന്നെ, അതിര്‍ത്തി പങ്കിടുന്ന യമനുമായി ഒമന് നല്ല നയതന്ത്ര ബന്ധമാണു നിലവിലുള്ളത്.

യമനിലെ അരക്ഷിതാവസ്ഥയും യുദ്ധവും കണക്കിലെടുത്ത് അതിര്‍ത്തിയില്‍ കനത്ത സുരക്ഷാ സന്നാഹങ്ങളാണു ഒമാന്‍ ഒരുക്കിയിരിക്കുന്നത്. ഒമാനിലേക്കുള്ള  വിസ ലഭ്യതയ്ക്കും കടുത്ത നിയന്ത്രണങ്ങളുണ്ട്. എങ്കിലും അതിര്‍ത്തി ഗ്രാമങ്ങളില്‍ പാര്‍ക്കുന്നവര്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും പ്രവേശിക്കാനുള്ള പ്രത്യേക അനുമതിയുള്ളത്, അവശ്യവസ്തുക്കള്‍ക്ക് കടുത്ത ക്ഷാമം നേരിടുന്ന യമനികള്‍ക്ക് ഒരു വലിയ ആനുഗ്രഹമാണ്. അവര്‍ക്ക് ഒമാന്‍ അതിര്‍ത്തിയില്‍ വന്ന് ഇന്ധനം നിറച്ചും അത്യാവശ്യ സാധനങ്ങള്‍ വാങ്ങിയും തിരിച്ച് പോകാം. 

യമനില്‍ നിന്നും രക്ഷപെട്ടു വരുന്ന ആന്ധ്രക്കാരനായ മുരളിയെ കൂട്ടികൊണ്ടു വരാനാണ് ഒരു സുഹൃത്തിനൊപ്പം ഞാന്‍ ഒമാന്‍-യമന്‍ അതിര്‍ത്തിയിലേക്ക് പുറപ്പെട്ടത്. മലനിരകളിലൂടെ കയറ്റവും ഇറക്കവുമായി വളഞ്ഞ് പുളഞ്ഞുള്ള പാത. വഴിയില്‍ പലയിടത്തും ആര്‍മി ചെക്ക് പോസ്റ്റുകളില്‍ വാഹനങ്ങള്‍ക്കും ആളുകള്‍ക്കും കനത്ത പരിശോധന. യമനിലെ ഏതോ മീന്‍പിടുത്ത ഗ്രാമത്തില്‍ നിന്നും സമീപത്തെ നഗരത്തിലെത്തിയ മുരളി, തദ്ദേശികളായ ചില ടാക്സി ഡ്രൈവര്‍മാരുടെ സഹായത്തോടെ ഒമാന്‍ അതിര്‍ത്തിയില്‍ എത്തുകയായിരുന്നു. ദുര്‍ഘടമായ പാതകളിലൂടെ ഒരു പകല്‍ മുഴുവനെടുത്ത ദുരിത യാത്ര. അന്ന് അതിരാവിലെ അയാള്‍ പുറപ്പെടുന്നതിനു തൊട്ടുമുമ്പ് സമീപത്തെ ഒരു കെട്ടിടത്തിനു നേരെ സൗദി വ്യോമാക്രമണമുണ്ടായി. വലിയ ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയും തുടര്‍ന്ന് പൊടിയും പുകയും ആളുകളുടെ പരക്കം പാച്ചിലും നിലവിളികളും. യാത്ര പുറപ്പെടാന്‍ കഴിയുമോ എന്ന് ഭയന്നിരുന്നുവെങ്കിലും നിശ്ചയിച്ചതിലും നാലു മണിക്കൂര്‍ വൈകി വാഹനം പുറപ്പെട്ടു.

യമനില്‍ നിന്നും രക്ഷപെട്ട് അന്ന് വൈകുന്നേരം അതിര്‍ത്തിയില്‍ എത്തിയ രണ്ട് ലബനോണ്‍ പൗരന്മാരെ സലാലയിലെ ഏതെങ്കിലും ഹോട്ടലില്‍ കൊണ്ടുവിടാന്‍, ഒമാന്‍ അതിര്‍ത്തി പോലിസിന്റെ അപേക്ഷ പ്രകാരം മടക്കയാത്രയില്‍ ഞങ്ങള്‍ കൂടെ കൂട്ടി. യമന്‍ നഗരമായ മുഖല്ലയിലെ ഒരു എണ്ണ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന അവര്‍, വിലപിടിപ്പുള്ള തങ്ങളുടെ സമ്പാദ്യങ്ങള്‍ മുഴുവന്‍ അവിടെ ഉപേക്ഷിച്ചാണു വന്നത്. "അക്ഷരാര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ജീവനും കൊണ്ട് ഓടുകയായിരുന്നു...";  ഞങ്ങള്‍ നല്‍കിയ വെള്ളവും ബിസ്കറ്റും കഴിച്ച് കൊണ്ട് അവരിലൊരാള്‍ പറഞ്ഞു.  

വാര്‍ത്തകളില്‍ കാണുന്നതിലും ദുരിതമയമാണ് യമനിലെ ഇപ്പോഴത്തെ അവസ്ഥ. കുടിവെള്ളത്തിനും ഭക്ഷണത്തിനും ഇന്ധനത്തിനും മരുന്നിനും കടുത്ത ക്ഷാമം. ബാങ്കുകളും കച്ചവട സ്ഥാപനങ്ങളും വീടുകളും കൊള്ളയടിക്കപ്പെട്ടു. യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സര്‍ക്കാര്‍ പട്ടാളത്തിനും ഹൂദി റബലുകള്‍ക്കും പുറമേ, അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന അല്‍-ഖ്വയ്ദയ്ക്കും ഇടയില്‍ പെട്ട് വീര്‍പ്പ് മുട്ടുകയാണു യമനിലെ സാധാരണ ജനം.

ഓരോ യുദ്ധവും തകർത്ത് കളയുന്നത് ഇന്നിലെ ജീവിതങ്ങൾ മാത്രമല്ല, ഇന്നലെകളുടെ നീക്കിയിരിപ്പുകളും, നാളെകളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും കൂടെയാണ്...

മറന്ന് പോകാതിരിക്കാൻ

*ഒന്ന് ഒരു തുടക്കം ആണ്. 'പുതിയ' എന്നോ 'നല്ല' എന്നോ ഒന്നും മുന്നിൽ വെക്കാൻ പറ്റാത്ത തുടക്കം.  വരാനിരിക്കുന്ന കഷ്ടകാലത്തിൻ്റെ ...