നാലഞ്ച് വാചകങ്ങളിലെഴുതിയ കത്ത് ഒരിക്കല്‍ കൂടി വായിച്ച് ഭദ്രമായി മടക്കി പോക്കറ്റിലിട്ട്, ഒരു സിഗററ്റും പുകച്ച്, ഹോസ്റ്റല്‍ വരാന്തയിലെ ഗ്രില്‍സിലേയ്ക്ക് കാല് കയറ്റിവച്ച് സതീശന്‍ വരുന്നതും കാത്ത് ഞാന്‍ കസേരയില്‍ ചാഞ്ഞിരുന്നു.
രാവിലെ കോളേജില്‍ പോകാതിരിക്കാനുള്ള കാരണം പറഞ്ഞത് അവന്‍ വിശ്വസിക്കാന്‍ വഴിയില്ല. ഒരു വക എഴുന്നേറ്റ് നില്‍ക്കാനുള്ള കെല്‍പ്പുണ്ടെങ്കില്‍ കോളെജില്‍ പോയി അലമ്പുണ്ടാക്കാനുള്ള അവസരം കളയാത്ത ഞാന്‍ ഒരു തലവേദനയുടെ പേര് പറഞ്ഞ് അവധിയാക്കിയത് അവനത്രയ്ക്കങ്ങ് ദഹിച്ച മട്ടില്ല.
അവന്‍ ഇറങ്ങിയത് മുതല്‍ പേനയും കടലാസുമായി ഇരുന്നതാണ് ഞാന്‍, അവള്‍ക്കൊരു മറുപടി എഴുതാന്‍. മാറ്റിയും മറിച്ചും എഴുതി എഴുതി ഒടുവില്‍ കൊള്ളാമെന്ന് തോനിയ ഒരു പരുവത്തിലെത്തുമ്പോഴേയ്ക്കും ഉച്ച കഴിഞ്ഞു.
താനെഴുതിയ കഥയാണെന്ന് പറഞ്ഞ് അവള്‍ തന്ന എഴുത്ത് ഞാന്‍ ഒന്നുകൂടെ നിവര്‍ത്തി നോക്കി. രണ്ട് ദിവസം മുന്‍പ് അത് കിട്ടിയതില്‍ പിന്നെ വായിച്ച് വായിച്ച് അതിലെ ഓരോ വരികളും ഇപ്പോള്‍ കാണാപാഠമാണ്. കഥയാണെന്ന് കരുതി തന്നെയാണ് വായന തുടങ്ങിയതും. പക്ഷേ പെട്ടന്ന് തന്നെ മനസ്സിലായി, കഥയല്ല കാര്യമാണെന്ന്. രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും പാല്.
കഴിഞ്ഞ രണ്ട് വര്‍ഷമായി അവളൊരിഷ്ടമായി മനസ്സില്‍ കേറിക്കൂടിയിട്ട്. വല്ലപ്പോഴെങ്കിലും പാറിവീഴുന്ന ഒരു നോട്ടം, അല്ലെങ്കില്‍ ഒരു ചെറിയ ചിരി- അത്രയേ ഉണ്ടായിട്ടുള്ളൂ ഇതുവരെ അവളുടെ ഭാഗത്ത് നിന്നും. ഒന്ന് ചെന്ന് നേരില്‍ സംസാരിക്കാനാണെങ്കില്‍ എന്റെ ധൈര്യം എന്നെ ഇതുവരെ അനുവദിച്ചിട്ടുമില്ല. ആരെയെങ്കിലും ഒന്ന് കൂട്ടിപോകനോ ദൂത് അയക്കാനോ ആണെങ്കില്‍ പറയേണ്ട താമസമേയുള്ളൂ, കൂട്ടത്തില്‍ തന്നെയുണ്ട് വേണ്ടുവോളം എക്സ്‌പേര്‍ട്‌സ്. പക്ഷേ സംഗതി പാട്ടാവും, വണ്‍വേയങ്ങാനാണ് എങ്കില്‍ ചമ്മലുമാവും.
ഇനിയിപ്പോള്‍ ധൈര്യത്തില്‍ മറുപടി കൊടുക്കാം. സതിശനോട് ഏതായാലും പറയണം. മൂന്ന് വര്‍ഷമായി ഒരുമിച്ചുള്ള സഹവാസമാണ്. പരസ്പരം ഒന്നും മറച്ച് വയ്ക്കാറില്ല. വൈകുന്നേരം അവനിതറിയുമ്പോഴുള്ള പ്രതികരണം ഓര്‍ത്ത് ഞാന്‍ ഊറിച്ചിരിച്ചു.
" മിണ്ടാപൂച്ചയാണ് കലമുടക്കുക "; അവന് എന്നെക്കുറിച്ചുള്ള പതിവ് തമാശയാണ്.
കുറച്ച് നാള്‍ക്ക് മുന്‍പാണ് മലയാളം അസോസ്സിയേഷന്‍ ഒരു കഥയരങ്ങ് സംഘടിപ്പിച്ചത്. 'മലയാള കഥകളിലെ പുതിയ പ്രവണതകള്‍' എന്ന വിഷയത്തെക്കുറിച്ച് അക്ബര്‍ കക്കട്ടിലിന്റെ ഒരു ചെറിയ പ്രഭാഷണവും അതുകഴിഞ്ഞ് മലയാളം പ്രൊഫസര്‍ ഓമനക്കുട്ടിയുടെ ഘോരഘോരമുള്ള നെടുനീളന്‍ പ്രസംഗവും കഴിഞ്ഞ് ആ വര്‍ഷം കോളെജ് മാഗസിനില്‍ ശ്രദ്ധേയമായ ചെറുകഥയെഴുതിയ, വളര്‍ന്ന് വരുന്ന എഴുത്തുകാരനെന്ന് യാതൊരു ജാള്യതയുമില്ലാതെ എന്നെ പറ്റി പുകഴ്ത്തി പറഞ്ഞ് സ്റ്റുഡന്റ് എഡിറ്റര്‍ പ്രതാപന്‍ ആ ചെറുകഥ വായിക്കാന്‍ എന്നെ സ്റ്റേജിലേയ്ക്ക് ക്ഷണിച്ചു.
ഓഡിറ്റോറിയത്തിലാകമാനമുയര്‍ന്ന നിലക്കാത്ത കൂക്കിവിളിക്കും ബഹളത്തിനുമിടയില്‍ ഞാന്‍ 'വിറതാങ്ങി'യില്‍ കൈമുട്ട് ഊന്നി, നാവ് കൊണ്ട് ചുണ്ട് നനച്ച് ഒരുവിധം വായന തുടങ്ങിയപ്പോളുണ്ട് മുന്‍ നിരയിലെ സീറ്റുകളിലൊന്നില്‍ അവളിരിക്കുന്നു. അതോടെ എന്റെ ശബ്ദം പിന്നെയും പതറി. എനിക്ക് പിന്നില്‍ നിന്നും പ്രൊഫസര്‍ ഓമനക്കുട്ടിയുടെ ശബ്ദം ഉയര്‍ന്നു;
"മുദ്രാവാക്യം വിളിക്കാനും മതിലിന്മേലിരുന്ന് കമന്റടിക്കാനുമൊക്കെ എന്താ ഒരു ശൗര്യം. നിന്ന് വിറക്കുന്നത് കണ്ടില്ലേ. പ്രതാപാ, അവനെക്കൊണ്ട് വായിക്കാന്‍ പറ്റുമെന്ന് തോനുന്നില്ല. താനതൊന്ന് വാങ്ങി വായിക്ക്"
എന്റെ കയ്യില്‍ നിന്നും മാഗസിന്‍ വാങ്ങി പ്രതാപന്‍ വായന തുടര്‍ന്നപ്പോള്‍ അവള്‍ ചിരിയടക്കാന്‍ പ്രയാസപ്പെട്ട്‌കൊണ്ട് എന്നെതന്നെ നോക്കിയിരിക്കുന്നുണ്ടായിരുന്നു.
കളിക്കാനറിയാത്തതുകൊണ്ട് ബികോം ക്രിക്കറ്റ് ടീമിന്റെ മാനേജര്‍ പദവി വഹിക്കുന്ന ഞാന്‍ അടുത്ത ദിവസം സുഹൃത്തുക്കള്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ ഗ്രൗണ്ടിനരികിലെ മാവിന്‍ ചോട്ടില്‍ ഉച്ചമയക്കത്തിലായിരുന്നപ്പോള്‍ ഒരു പെണ്‍ശബ്ദം;
"ഹലോ, ഉറക്കമാണോ..."
കണ്ണ്‍ തുറന്ന് നോക്കിയപ്പോള്‍ മുന്നില്‍ അവള്‍. ഇരിക്കണമോ, നില്‍ക്കണമോ കിടക്കണമോ എന്നൊക്കെ ആശങ്കപ്പെട്ട് ഒടുവില്‍ ഒരുവിധം ചാടിപ്പിടഞ്ഞ് എണീറ്റ് നിന്നു. ഒരു കവര്‍ നീട്ടി അവള്‍ പറഞ്ഞു;
"ഞാനൊരു കഥയെഴുതി. ഇതൊന്ന് വായിച്ച് നോക്കി കൊള്ളാമോ എന്ന് പറയാവോ?"
വിറയലടക്കി കവര്‍ ഞാന്‍ വാങ്ങിയതും അവള്‍ ധൃതിയില്‍ നടന്നുപോയി.
മാവിന്‍ ചുവട്ടിലെ തണലില്‍, കോളെജ് ഗ്രൗണ്ടിന് പിന്നിലെ കുന്നിറങ്ങി വരുന്ന ഇളം കാറ്റേറ്റിരുന്നു ഞാനാ കവര്‍ പൊട്ടിച്ച് വായിച്ചു;
പഴമ മണക്കുന്ന ലൈബ്രറിയിലെ പുസ്തകങ്ങള്‍ അടുക്കി വച്ചിരിക്കുന്ന അലമാരകളുടെ വിടവിലൂടെയും ക്യാന്റീനില്‍ പെണ്‍കുട്ടികളുടെ ഇരിപ്പിടങ്ങള്‍ക്ക് പിന്നിലെ മുളമറയുടെ ഇടയിലൂടെയും നീയെന്തിനാണെന്നെ ഒളിഞ്ഞ് നോക്കുന്നത്
ബസ്സിറങ്ങി ചെമ്മണ്‍ റോഡിലൂടെ ഞാന്‍ വീട്ടിലേയ്ക്ക് നടക്കുമ്പോള്‍ ഞാനിറങ്ങിയ ബസ്സില്‍ നിന്നും നിന്റെ കണ്ണുകള്‍ എനിക്ക് പിന്നാലെ നീളുന്നത് എനിക്കറിയാം. ഭഗവതി ക്ഷേത്രത്തില്‍ വെള്ളിയാഴ്ചകളില്‍ വൈകുന്നേരം വിളക്ക് കത്തിക്കാന്‍ ഞാന്‍ വരുമ്പോള്‍ അറിയാത്ത ഭാവത്തില്‍ നീ ആരെയാണ് കാത്തിരിക്കുന്നത് എന്നും എനിക്കറിയാം.
അവധി ദിവസങ്ങളില്‍ വീട്ടിലെ ഫോണില്‍ വരുന്ന മറുപടിയില്ലാത്ത കോളുകളുടെ അങ്ങേത്തലയ്ക്ക്നിന്നും നിന്റെ ഹൃദയമിടിപ്പിന്റെ നേരിയ ശബ്ദം ഞാന്‍ കേള്‍ക്കുന്നു, വാരാന്ത്യങ്ങളില്‍ ഹോസ്റ്റല്‍ റൂമില്‍ ശ്രീജിത്തിനെ നിര്‍ബ്ബന്ധിച്ച് നീ വീണ്ടും വീണ്ടും വയലിനില്‍ വായിപ്പിക്കുന്ന നിന്റെ പ്രിയപ്പെട്ട ഹിന്ദുസ്ഥാനി രാഗം എന്റെ കിടപ്പുമുറിയിലെ ജാലകത്തിലൂടെ എന്നെ തേടിയെത്തുന്നതും ഞാനറിയുന്നു...
എന്നിട്ടും നീ എന്താണ് എന്നോട് പറയാത്തത്, നിനക്ക് എന്നോട് പ്രണയമാണെന്ന്...
വൈകുന്നേരം സതീശന്‍ വന്നതിനുശേഷം പുഴക്കരയിലേയ്ക്ക് ഞങ്ങള്‍ നടക്കാനിറങ്ങി. പെണ്ണുങ്ങളുടെ കുളിക്കടവും, കുട്ടികള്‍ മീന്‍ പിടിക്കാനിരിക്കുന്ന മരപ്പാലവും കടന്ന് വിളവെടുപ്പ് കഴിഞ്ഞ നെല്‍പ്പാടങ്ങള്‍ തുടങ്ങുന്നിടത്ത് വരമ്പില്‍ മലര്‍ന്ന് കിടന്ന് ഞാനവനോട് പറയാനൊരുങ്ങുമ്പോള്‍ പെട്ടന്ന് അവന്‍ പറഞ്ഞു;
"എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്"
എന്താവും കാര്യമെന്നറിയാന്‍ എഴുന്നേറ്റിരുന്ന എനിക്ക് അവന്‍ പോക്കറ്റില്‍ നിന്നും മടക്കിയ ഒരു കടലാസ് എടുത്ത് നീട്ടി;
"ഇത് നീ അവള്‍ക്ക് കൊടുക്കണം. എന്റെ ഇഷ്ടം ഇനിയെങ്കിലും അവളോട് പറഞ്ഞില്ലയെങ്കില്‍ ഒരു പക്ഷേ അവള്‍ എന്നന്നേക്കുമായി എനിക്ക് നഷ്ടപ്പെട്ടുപോവും..."
അവള്‍ക്കായി ഞാനെഴുതിയ കത്ത് എന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ വിയര്‍പ്പില്‍ കുതിര്‍ന്നു.
അടുത്ത ദിവസം ഉച്ച ഭക്ഷണ നേരത്ത്, പഴമയുടെ മണമുള്ള കോളെജ് ലൈബ്രറിയിലെ അലമാരകളിലൊന്നില്‍ ഏതോ പുസ്തകം തിരയുകയായിരുന്ന അവള്‍ക്കടുത്ത് ചെന്ന് അവന്‍ തന്ന എഴുത്തും കൊടുത്ത് ഞാന്‍ തിരിഞ്ഞുനോക്കാതെ നടന്നു...
**
**
**
**
**
പിന്നീട്, വളരെ വളരെ പിന്നീട് ഒരിക്കല്‍ ഒരു ദിവസം......