Tuesday, November 20, 2007

പ്രേമലേഖനം


നാലഞ്ച്‌ വാചകങ്ങളിലെഴുതിയ കത്ത്‌ ഒരിക്കല്‍ കൂടി വായിച്ച്‌ ഭദ്രമായി മടക്കി പോക്കറ്റിലിട്ട്‌, ഒരു സിഗററ്റും പുകച്ച്‌, ഹോസ്റ്റല്‍ വരാന്തയിലെ ഗ്രില്‍സിലേയ്ക്ക്‌ കാല്‌ കയറ്റിവച്ച്‌ സതീശന്‍ വരുന്നതും കാത്ത്‌ ഞാന്‍ കസേരയില്‍ ചാഞ്ഞിരുന്നു.

രാവിലെ കോളേജില്‍ പോകാതിരിക്കാനുള്ള കാരണം പറഞ്ഞത്‌ അവന്‍ വിശ്വസിക്കാന്‍ വഴിയില്ല. ഒരു വക എഴുന്നേറ്റ്‌ നില്‍ക്കാനുള്ള കെല്‍പ്പുണ്ടെങ്കില്‍ കോളെജില്‍ പോയി അലമ്പുണ്ടാക്കാനുള്ള അവസരം കളയാത്ത ഞാന്‍ ഒരു തലവേദനയുടെ പേര്‌ പറഞ്ഞ്‌ അവധിയാക്കിയത്‌ അവനത്രയ്ക്കങ്ങ്‌ ദഹിച്ച മട്ടില്ല.

അവന്‍ ഇറങ്ങിയത്‌ മുതല്‍ പേനയും കടലാസുമായി ഇരുന്നതാണ്‌ ഞാന്‍, അവള്‍ക്കൊരു മറുപടി എഴുതാന്‍. മാറ്റിയും മറിച്ചും എഴുതി എഴുതി ഒടുവില്‍ കൊള്ളാമെന്ന് തോനിയ ഒരു പരുവത്തിലെത്തുമ്പോഴേയ്ക്കും ഉച്ച കഴിഞ്ഞു.

താനെഴുതിയ കഥയാണെന്ന് പറഞ്ഞ്‌ അവള്‍ തന്ന എഴുത്ത്‌ ഞാന്‍ ഒന്നുകൂടെ നിവര്‍ത്തി നോക്കി. രണ്ട്‌ ദിവസം മുന്‍പ്‌ അത്‌ കിട്ടിയതില്‍ പിന്നെ വായിച്ച്‌ വായിച്ച്‌ അതിലെ ഓരോ വരികളും ഇപ്പോള്‍ കാണാപാഠമാണ്‌. കഥയാണെന്ന് കരുതി തന്നെയാണ്‌ വായന തുടങ്ങിയതും. പക്ഷേ പെട്ടന്ന് തന്നെ മനസ്സിലായി, കഥയല്ല കാര്യമാണെന്ന്. രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും പാല്‌.

കഴിഞ്ഞ രണ്ട്‌ വര്‍ഷമായി അവളൊരിഷ്ടമായി മനസ്സില്‍ കേറിക്കൂടിയിട്ട്‌. വല്ലപ്പോഴെങ്കിലും പാറിവീഴുന്ന ഒരു നോട്ടം, അല്ലെങ്കില്‍ ഒരു ചെറിയ ചിരി- അത്രയേ ഉണ്ടായിട്ടുള്ളൂ ഇതുവരെ അവളുടെ ഭാഗത്ത്‌ നിന്നും. ഒന്ന് ചെന്ന് നേരില്‍ സംസാരിക്കാനാണെങ്കില്‍ എന്റെ ധൈര്യം എന്നെ ഇതുവരെ അനുവദിച്ചിട്ടുമില്ല. ആരെയെങ്കിലും ഒന്ന് കൂട്ടിപോകനോ ദൂത്‌ അയക്കാനോ ആണെങ്കില്‍ പറയേണ്ട താമസമേയുള്ളൂ, കൂട്ടത്തില്‍ തന്നെയുണ്ട്‌ വേണ്ടുവോളം എക്സ്‌പേര്‍ട്‌സ്‌. പക്ഷേ സംഗതി പാട്ടാവും, വണ്‍വേയങ്ങാനാണ്‌ എങ്കില്‍ ചമ്മലുമാവും.

ഇനിയിപ്പോള്‍ ധൈര്യത്തില്‍ മറുപടി കൊടുക്കാം. സതിശനോട്‌ ഏതായാലും പറയണം. മൂന്ന് വര്‍ഷമായി ഒരുമിച്ചുള്ള സഹവാസമാണ്‌. പരസ്പരം ഒന്നും മറച്ച്‌ വയ്ക്കാറില്ല. വൈകുന്നേരം അവനിതറിയുമ്പോഴുള്ള പ്രതികരണം ഓര്‍ത്ത്‌ ഞാന്‍ ഊറിച്ചിരിച്ചു.

" മിണ്ടാപൂച്ചയാണ്‌ കലമുടക്കുക "; അവന്‌ എന്നെക്കുറിച്ചുള്ള പതിവ്‌ തമാശയാണ്‌.

കുറച്ച്‌ നാള്‍ക്ക്‌ മുന്‍പാണ്‌ മലയാളം അസോസ്സിയേഷന്‍ ഒരു കഥയരങ്ങ്‌ സംഘടിപ്പിച്ചത്‌. 'മലയാള കഥകളിലെ പുതിയ പ്രവണതകള്‍' എന്ന വിഷയത്തെക്കുറിച്ച്‌ അക്ബര്‍ കക്കട്ടിലിന്റെ ഒരു ചെറിയ പ്രഭാഷണവും അതുകഴിഞ്ഞ്‌ മലയാളം പ്രൊഫസര്‍ ഓമനക്കുട്ടിയുടെ ഘോരഘോരമുള്ള നെടുനീളന്‍ പ്രസംഗവും കഴിഞ്ഞ്‌ ആ വര്‍ഷം കോളെജ്‌ മാഗസിനില്‍ ശ്രദ്ധേയമായ ചെറുകഥയെഴുതിയ, വളര്‍ന്ന് വരുന്ന എഴുത്തുകാരനെന്ന് യാതൊരു ജാള്യതയുമില്ലാതെ എന്നെ പറ്റി പുകഴ്ത്തി പറഞ്ഞ്‌ സ്റ്റുഡന്റ്‌ എഡിറ്റര്‍ പ്രതാപന്‍ ആ ചെറുകഥ വായിക്കാന്‍ എന്നെ സ്റ്റേജിലേയ്ക്ക്‌ ക്ഷണിച്ചു.

ഓഡിറ്റോറിയത്തിലാകമാനമുയര്‍ന്ന നിലക്കാത്ത കൂക്കിവിളിക്കും ബഹളത്തിനുമിടയില്‍ ഞാന്‍ 'വിറതാങ്ങി'യില്‍ കൈമുട്ട്‌ ഊന്നി, നാവ്‌ കൊണ്ട്‌ ചുണ്ട്‌ നനച്ച്‌ ഒരുവിധം വായന തുടങ്ങിയപ്പോളുണ്ട്‌ മുന്‍ നിരയിലെ സീറ്റുകളിലൊന്നില്‍ അവളിരിക്കുന്നു. അതോടെ എന്റെ ശബ്ദം പിന്നെയും പതറി. എനിക്ക്‌ പിന്നില്‍ നിന്നും പ്രൊഫസര്‍ ഓമനക്കുട്ടിയുടെ ശബ്ദം ഉയര്‍ന്നു;

"മുദ്രാവാക്യം വിളിക്കാനും മതിലിന്മേലിരുന്ന് കമന്റടിക്കാനുമൊക്കെ എന്താ ഒരു ശൗര്യം. നിന്ന് വിറക്കുന്നത്‌ കണ്ടില്ലേ. പ്രതാപാ, അവനെക്കൊണ്ട്‌ വായിക്കാന്‍ പറ്റുമെന്ന് തോനുന്നില്ല. താനതൊന്ന് വാങ്ങി വായിക്ക്‌"

എന്റെ കയ്യില്‍ നിന്നും മാഗസിന്‍ വാങ്ങി പ്രതാപന്‍ വായന തുടര്‍ന്നപ്പോള്‍ അവള്‍ ചിരിയടക്കാന്‍ പ്രയാസപ്പെട്ട്‌കൊണ്ട്‌ എന്നെതന്നെ നോക്കിയിരിക്കുന്നുണ്ടായിരുന്നു.

കളിക്കാനറിയാത്തതുകൊണ്ട്‌ ബികോം ക്രിക്കറ്റ്‌ ടീമിന്റെ മാനേജര്‍ പദവി വഹിക്കുന്ന ഞാന്‍ അടുത്ത ദിവസം സുഹൃത്തുക്കള്‍ ക്രിക്കറ്റ്‌ കളിക്കുമ്പോള്‍ ഗ്രൗണ്ടിനരികിലെ മാവിന്‍ ചോട്ടില്‍ ഉച്ചമയക്കത്തിലായിരുന്നപ്പോള്‍ ഒരു പെണ്‍ശബ്ദം;

"ഹലോ, ഉറക്കമാണോ..."

കണ്ണ്‍ തുറന്ന് നോക്കിയപ്പോള്‍ മുന്നില്‍ അവള്‍. ഇരിക്കണമോ, നില്‍ക്കണമോ കിടക്കണമോ എന്നൊക്കെ ആശങ്കപ്പെട്ട്‌ ഒടുവില്‍ ഒരുവിധം ചാടിപ്പിടഞ്ഞ്‌ എണീറ്റ്‌ നിന്നു. ഒരു കവര്‍ നീട്ടി അവള്‍ പറഞ്ഞു;

"ഞാനൊരു കഥയെഴുതി. ഇതൊന്ന് വായിച്ച്‌ നോക്കി കൊള്ളാമോ എന്ന് പറയാവോ?"

വിറയലടക്കി കവര്‍ ഞാന്‍ വാങ്ങിയതും അവള്‍ ധൃതിയില്‍ നടന്നുപോയി.

മാവിന്‍ ചുവട്ടിലെ തണലില്‍, കോളെജ്‌ ഗ്രൗണ്ടിന്‌ പിന്നിലെ കുന്നിറങ്ങി വരുന്ന ഇളം കാറ്റേറ്റിരുന്നു ഞാനാ കവര്‍ പൊട്ടിച്ച്‌ വായിച്ചു;

പഴമ മണക്കുന്ന ലൈബ്രറിയിലെ പുസ്തകങ്ങള്‍ അടുക്കി വച്ചിരിക്കുന്ന അലമാരകളുടെ വിടവിലൂടെയും ക്യാന്റീനില്‍ പെണ്‍കുട്ടികളുടെ ഇരിപ്പിടങ്ങള്‍ക്ക്‌ പിന്നിലെ മുളമറയുടെ ഇടയിലൂടെയും നീയെന്തിനാണെന്നെ ഒളിഞ്ഞ്‌ നോക്കുന്നത്‌

ബസ്സിറങ്ങി ചെമ്മണ്‍ റോഡിലൂടെ ഞാന്‍ വീട്ടിലേയ്ക്ക്‌ നടക്കുമ്പോള്‍ ഞാനിറങ്ങിയ ബസ്സില്‍ നിന്നും നിന്റെ കണ്ണുകള്‍ എനിക്ക്‌ പിന്നാലെ നീളുന്നത്‌ എനിക്കറിയാം. ഭഗവതി ക്ഷേത്രത്തില്‍ വെള്ളിയാഴ്ചകളില്‍ വൈകുന്നേരം വിളക്ക്‌ കത്തിക്കാന്‍ ഞാന്‍ വരുമ്പോള്‍ അറിയാത്ത ഭാവത്തില്‍ നീ ആരെയാണ്‌ കാത്തിരിക്കുന്നത്‌ എന്നും എനിക്കറിയാം.

അവധി ദിവസങ്ങളില്‍ വീട്ടിലെ ഫോണില്‍ വരുന്ന മറുപടിയില്ലാത്ത കോളുകളുടെ അങ്ങേത്തലയ്ക്ക്നിന്നും നിന്റെ ഹൃദയമിടിപ്പിന്റെ നേരിയ ശബ്ദം ഞാന്‍ കേള്‍ക്കുന്നു, വാരാന്ത്യങ്ങളില്‍ ഹോസ്റ്റല്‍ റൂമില്‍ ശ്രീജിത്തിനെ നിര്‍ബ്ബന്ധിച്ച്‌ നീ വീണ്ടും വീണ്ടും വയലിനില്‍ വായിപ്പിക്കുന്ന നിന്റെ പ്രിയപ്പെട്ട ഹിന്ദുസ്ഥാനി രാഗം എന്റെ കിടപ്പുമുറിയിലെ ജാലകത്തിലൂടെ എന്നെ തേടിയെത്തുന്നതും ഞാനറിയുന്നു...

എന്നിട്ടും നീ എന്താണ്‌ എന്നോട്‌ പറയാത്തത്‌, നിനക്ക്‌ എന്നോട്‌ പ്രണയമാണെന്ന്...


വൈകുന്നേരം സതീശന്‍ വന്നതിനുശേഷം പുഴക്കരയിലേയ്ക്ക്‌ ഞങ്ങള്‍ നടക്കാനിറങ്ങി. പെണ്ണുങ്ങളുടെ കുളിക്കടവും, കുട്ടികള്‍ മീന്‍ പിടിക്കാനിരിക്കുന്ന മരപ്പാലവും കടന്ന് വിളവെടുപ്പ്‌ കഴിഞ്ഞ നെല്‍പ്പാടങ്ങള്‍ തുടങ്ങുന്നിടത്ത്‌ വരമ്പില്‍ മലര്‍ന്ന് കിടന്ന് ഞാനവനോട്‌ പറയാനൊരുങ്ങുമ്പോള്‍ പെട്ടന്ന് അവന്‍ പറഞ്ഞു;

"എനിക്ക്‌ നിന്നോട്‌ ഒരു കാര്യം പറയാനുണ്ട്‌"

എന്താവും കാര്യമെന്നറിയാന്‍ എഴുന്നേറ്റിരുന്ന എനിക്ക്‌ അവന്‍ പോക്കറ്റില്‍ നിന്നും മടക്കിയ ഒരു കടലാസ്‌ എടുത്ത്‌ നീട്ടി;

"ഇത്‌ നീ അവള്‍ക്ക്‌ കൊടുക്കണം. എന്റെ ഇഷ്ടം ഇനിയെങ്കിലും അവളോട്‌ പറഞ്ഞില്ലയെങ്കില്‍ ഒരു പക്ഷേ അവള്‍ എന്നന്നേക്കുമായി എനിക്ക്‌ നഷ്ടപ്പെട്ടുപോവും..."

അവള്‍ക്കായി ഞാനെഴുതിയ കത്ത്‌ എന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ വിയര്‍പ്പില്‍ കുതിര്‍ന്നു.

അടുത്ത ദിവസം ഉച്ച ഭക്ഷണ നേരത്ത്‌, പഴമയുടെ മണമുള്ള കോളെജ്‌ ലൈബ്രറിയിലെ അലമാരകളിലൊന്നില്‍ ഏതോ പുസ്തകം തിരയുകയായിരുന്ന അവള്‍ക്കടുത്ത്‌ ചെന്ന് അവന്‍ തന്ന എഴുത്തും കൊടുത്ത്‌ ഞാന്‍ തിരിഞ്ഞുനോക്കാതെ നടന്നു...

**
**
**
**
**

പിന്നീട്‌, വളരെ വളരെ പിന്നീട്‌ ഒരിക്കല്‍ ഒരു ദിവസം......

20 comments:

  1. എന്നിട്ടും നീ എന്താണ്‌ എന്നോട്‌ പറയാത്തത്‌, നിനക്ക്‌ എന്നോട്‌ പ്രണയമാണെന്ന്...

    ReplyDelete
  2. സന്തോഷത്തോടെ വായിച്ചു തുടങ്ങിയിട്ട് അവസാനം വെദനിപ്പിച്ചു :(.പതിവു പോലെ എഴുത്തു നന്നായി

    ReplyDelete
  3. ഉപാധികളില്ലാത്ത പ്രണയം മഹത്തരമാണ്. മഞ്ഞുതുള്ളികള്‍ പോലെ നിര്‍മ്മലമായ പ്രണയത്തെ നിനക്കായ് ഞാന്‍ സമര്‍പ്പിക്കുന്നു. പകരം ഒരു ചെറുപുഞ്ചിരി പോലും സമ്മാനിച്ചില്ലെങ്കിലും നിന്നെ ഞാന്‍ പ്രണയിച്ചു കൊണ്ടേയിരിക്കും.

    എന്‍റെ ഇഷ്ടങ്ങള്‍ നിന്‍റെ അനിഷ്ടങ്ങളാണെന്ന് എനിക്കറിയാം. എന്‍റെ സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ നീ തയ്യാറല്ല....എങ്കിലും ഞാന്‍ നിന്നെ പ്രണയിക്കുന്നു....നിന്നിലെ നന്മയെ ഞാന്‍ ബഹുമാനിക്കുന്നു....നിന്‍റെ സന്തോഷത്തിനായി ഞാന്‍ പ്രാര്‍ഥിക്കുന്നു...

    നിന്നോടുള്ള എന്‍റെ പ്രണയം നിസ്വാര്‍ത്ഥമായിരിക്കും. നിന്‍റെ ചിന്തകള്‍ക്കും സ്വപ്നങ്ങള്‍ക്കും ഞാന്‍ ഒരിക്കലും തടസമാവില്ല. ഒന്നും പ്രതീക്ഷിക്കാതെ ഞാന്‍ നല്‍കുന്ന സ്നേഹത്തിനെ ആളുകള്‍ പരിഹസിച്ചേക്കാം. വിവാഹം എന്ന വ്യവസ്ത്ഥിതിക്ക് ഈ പ്രണയത്തില്‍ പ്രാധാന്യമേയില്ല. മനസിന്‍റെ എല്ലാ നന്‍‌മകളുമായി നിന്നെ ഞാന്‍ പ്രണയിക്കുന്നു, തിരികെ തേടിയെത്തുന്നത് വെറുപ്പിന്‍റെ കൂരമ്പുകളായാല്ലും ഞാന്‍ ഭയപ്പെടുകയില്ല.

    നിന്‍റെ ഇഷ്ടങ്ങള്‍ തേടി നീ പോവുകയാണെനിക്കറീയാം. നിന്‍റെ ശരികളിലൂടെ നീ യാത്ര തുടരുകയാണ്. നീ എന്താവണമെന്ന് തീരുമാനിക്കുന്നത് നീ മാത്രമാണ്. എന്‍റെ പ്രണയം അതിന് ഒരിക്കലും തടസമാവില്ല. നിന്നില്‍ നിന്ന് പ്രണയാതുരമായ ഒരു നോട്ടം പോലും ലഭിച്ചില്ലെങ്കിലും എന്‍റെ പ്രണയത്തിന്‍റെ തീവ്രത അല്പം പോലും കുറയുകയില്ല.

    എന്നെ നീ ക്രൂരമായി തള്ളിപറഞ്ഞാലും എന്‍റെ പ്രണയത്തെ നീ ചവിട്ടിയരച്ചാല്ലും എന്‍റെ മനസില്‍ നിനക്കായി ഒരു ശ്രീകോവില്‍ ഞാന്‍ തുറന്നുവയ്ക്കും. എന്‍റെ സാമീപ്യം നിന്നില്‍ അസ്വസ്ത്ഥത ഉണ്ടാക്കുന്നുവെങ്കില്‍ ഒരിക്കലും നിന്‍റെ മുന്നില്‍ ഞാന്‍ വരികയില്ല.....നീയറിയാത്ത ദൂരങ്ങളില്‍ ഇരുന്ന് മനസിലുള്ള നിന്‍റെ രൂപത്തെ ധ്യാനിച്ച് ഞാന്‍ ജീവിച്ചു കൊള്ളാം.

    നീയറിയാതെ, നിന്‍റെ സമ്മതമില്ലാതെ നിന്നെ ഞാന്‍ പ്രണയിക്കുന്നത് ഒരു പക്ഷെ തെറ്റായിരിക്കാം. എങ്കില്‍ ആ തെറ്റിന്‍റെ ശിക്ഷ ഞാന്‍ സന്തോഷത്തോടെ ഏറ്റുവാങ്ങുന്നു. എന്‍റെ ജാതി, മതം, വംശം എല്ലാം നിന്‍റേതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാവാം. പക്ഷെ എന്‍റെ സ്നേഹം ഈ അതിര്‍ വരമ്പുകളെയെല്ലാം ഭേദിക്കാന്‍ ശക്തിയുള്ളതായിരിക്കും.

    തിരിച്ച് അല്പം സ്നേഹപോലും പ്രതീക്ഷിക്കാതെ പ്രണയിക്കുന്നവന്‍റെ ചിന്തകള്‍ ഇങ്ങനെയൊക്കെയായിരിക്കും. എതിര്‍പ്പുകള്‍ മാത്രം നേരിടേണ്ടി വന്നാലും, നല്ല ഒരു വാക്കോ ഒരു നോട്ടമോ പോലും പ്രതീക്ഷിക്കാതെ നിങ്ങള്‍ക്ക് പ്രണയിക്കാനാവുമോ.....ഉപാധികളില്ലാത്ത പ്രണയത്തിന് നിങ്ങളുടേതായ നിര്‍വചനം നല്‍കാന്‍ നിങ്ങള്‍ക്കാവുമോ....എങ്കില്‍ പ്രണയിക്കുക...നിങ്ങളെ കാത്ത് പ്രണയത്തിന്‍റെ പറുദീസയുണ്ട് ഓര്‍ക്കുക

    ReplyDelete
  4. കരളിലാരോ കത്തി കൊണ്ടു വരഞ്ഞു. ഓര്‍മകളൊഴുകും പോലെ രക്തം വാര്‍ന്നുകൊണ്ടിരിക്കുന്നു.

    ReplyDelete
  5. പടിപുര...

    രചന മികച്ചത്‌...നന്നായി ആസ്വദിച്ച്‌ വായിച്ചു
    ഇനിയും തുടരുക......
    എത്ര പറഞ്ഞാലും തീരുകില്ലെന്‍
    പ്രണയാനുരാഗത്തിനോര്‍മ്മകള്‍...

    നന്‍മകള്‍ നേരുന്നു

    ReplyDelete
  6. പടിപ്പുരാ..പഴയതൊന്നും ഓര്‍മ്മിപ്പിച്ചു സങ്കടപ്പെടുത്തരുത്..നന്നായി..

    ഓ:ടോ: എടാ മന്‍സൂ ഈ പണ്ടാരടങ്ങണ സംഭവം മനുഷ്യനെം കൊണ്ടെ പോകോളെടാ....;)

    ReplyDelete
  7. മാഷേ.... സങ്കടപ്പെടുത്തി...

    :(

    ReplyDelete
  8. മനസ്സില്‍ നോവിന്റെ നനവു പടര്‍ത്തുന്ന കുറിപ്പ്.

    ReplyDelete
  9. :( മന:പ്രിങ്ങ്യാസമായി!

    ReplyDelete
  10. “അവള്‍ക്കായി ഞാനെഴുതിയ കത്ത്‌ എന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ വിയര്‍പ്പില്‍ കുതിര്‍ന്നു.“

    എഴുത്ത് ഇഷ്ടമായി..

    ReplyDelete
  11. “ഒരു ദിവസം“ വും കൂടിച്ചേര്‍ത്തു വായിച്ചു.
    കഷ്ടം തന്നെ! പക്ഷേ സൌഹൃദം സ്വാ‌ര്‍ത്ഥതയ്ക്ക് ബലികൊടുത്തില്ലല്ലോ.
    മനോഹരമായി എഴുതിയ്യിരിയ്ക്കുന്നു.

    ReplyDelete
  12. എഴുത്തു നന്നായി

    ReplyDelete
  13. ഹേയ്, വേദനിക്കരുത്... മാത്രവുമല്ല, ആദ്യം കത്ത് കിട്ടിയ ആള്‍ ആദ്യം മറുപടി എഴുതട്ടെ, പിന്നെ രണ്ടാമത്തെ ആള്‍. അതല്ലേ അതിന്റെ ശരി..

    പടിപ്പുരയുടെ രചന വളരെ കാലത്തിനുശേഷമാണ് ഞാന്‍ വായിക്കുന്നത്. നന്നായിട്ടുണ്ട്... പിന്നെ ഇതിനെ ഞാന്‍ മേല്പറഞ്ഞതുപോലെ എടുക്കുമ്പോഴേ ജീവിതം ആസ്വദിക്കാന്‍ പറ്റുള്ളു. അല്പം ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും.

    ReplyDelete
  14. സതീസന്‍ പറഞ്ഞതും ശരിയല്ലേ, അവന്റെ ഭാഗത്ത് നിന്നു നോക്കിയാല്‍?പ്രണയം മഹത്തരവും, പ്രണ്യവെദനകള്‍് തീരാവേദനകളുമാണ്.....
    വളരെ ചുരുക്കത്തില്‍ ആ വേദന, നന്നായി വിവരിച്ചിരിക്കുന്നു....

    ReplyDelete
  15. പടിപ്പുര,

    എന്നാലും ഈ പ്രണയം ഇങ്ങനെയായിപ്പോയല്ലോ.

    കഷ്ടം :(

    ReplyDelete
  16. വല്യമ്മായി,രജീഷ്,മന്‍സൂര്‍,പ്രയാസി,സഹയാത്രികന്‍,വാല്‍മീകി,ധ്വനി,പി.ആര്‍,നിഷ്കളങ്കന്‍,ശെഫി,മേനന്‍,ശ്രീവല്ലഭന്‍,മാത്യൂ :)

    സഗീര്‍, ഇങ്ങിനെയൊക്കെ അങ്ങ് പ്രണയിക്കാമോ! :)

    ReplyDelete
  17. എന്നെ ഈ കഥ വളരെ, വളരെ വേദനിപ്പിച്ചിരുന്നു. സമയമുണ്ടാക്കി പഴയതു മുഴുവന്‍ വായിച്ചു. ചിലതൊക്കെ മുന്‍പ് വായിച്ചിരുന്നു.

    വേദനിപ്പിക്കാന്‍ നന്നായറിയാം, ല്ലേ?

    ReplyDelete
  18. പടിപുര...

    ഓര്‍മ്മകളിലെ അനുഭവങ്ങള്‍ എത്ര മനോഹരം
    രചനകള്‍ അതിമനോഹരമെന്ന്‌ പറയട്ടെ..തുടരുക

    അഭിനന്ദനങ്ങള്‍

    നന്‍മകള്‍ നേരുന്നു

    ReplyDelete
  19. എന്നിട്ടും നീ എന്താണ്‌ എന്നോട്‌ പറയാത്തത്‌, നിനക്ക്‌ എന്നോട്‌ പ്രണയമാണെന്ന്.
    ഒരുവേള ഒരുചിന്ദും നീ മൂളിയില്ലല്ലൊ...കരളില്‍ പതിഞ്ഞമര്‍ന്ന് നിലനില്‍ക്കുന്ന പ്രണയരാഗം പോലെ.
    നെഞ്ചില്‍ കൂടിനുള്ളിലെ ഇത്തിരിനനവുള്ള ചെറിയൊരിടം തേടി ഞാന്‍ അലിയും ഈ നേരം..വിരഹാര്‍ദ്രഗാനം പോല്‍...
    ഇന്നലെകള്‍ ഇതുവഴിപോകുന്നു ഒരു നൊമ്പരമായി അകലുന്നു..
    ഇനിയും പ്രതീക്ഷിക്കുന്നു..

    ReplyDelete

മറന്ന് പോകാതിരിക്കാൻ

*ഒന്ന് ഒരു തുടക്കം ആണ്. 'പുതിയ' എന്നോ 'നല്ല' എന്നോ ഒന്നും മുന്നിൽ വെക്കാൻ പറ്റാത്ത തുടക്കം.  വരാനിരിക്കുന്ന കഷ്ടകാലത്തിൻ്റെ ...