
എങ്ങിനെയായിരുന്നു വായന തുടങ്ങിയത്...പാഠപുസ്തകമല്ലാത്ത എന്തായിരുന്നു ആദ്യമായി വായിച്ചത്...എപ്പൊഴായിരുന്നു വായനയെ സ്നേഹിച്ച് തുടങ്ങിയത്...
ഓർമ്മകളുടെ അങ്ങേത്തലയ്ക്ക് ബാലരമയും പൂമ്പാറ്റയും പൂമ്പാറ്റ അമർചിത്രകഥകളും. അവയിലെ കഥകളും പാട്ടുകളും ചിത്രങ്ങളും ഇപ്പോഴും വ്യക്തം. ടൌണിലെ രാഘവേട്ടന്റെ കടയിൽ നിന്നും ‘പൈസ ച്ഛൻ തരും’ എന്നും പറഞ്ഞ് അതിലേതെങ്കിലുമൊന്നുമായി വീട്ടിലേയ്ക്കൊരു ഓട്ടമാണ്. ഒറ്റ ഇരിപ്പിന് മുഴുവൻ വായിച്ച് തീർക്കും. പൃത്ഥ്വിരാജ് ചൌഹാൻ, ശിവജി, കുഞ്ഞാലി മരയ്ക്കാർ, അഭിമന്യു, റോബിൻസൺ ക്രൂസോ....വായിച്ച കഥകളിലെ വീര നായകന്മാരായി സ്വയം സങ്കൽപ്പിച്ച് ആവേശം കൊള്ളും, സ്കൂളിൽ കൂട്ടുകാർക്കൊപ്പം ശീമക്കൊന്നയുടെ വടി, വാളാക്കി ആ കഥകളിലെ യുദ്ധരംഗങ്ങൾ പുനരാവിഷ്കരിക്കും.
പിന്നീട് മാൻഡ്രേക്ക്, ഫാന്റം, മായാവി മാരുടെ ലോകത്തെത്തി. കൂട്ടത്തിൽ ചെറിയ പുസ്തകങ്ങളായി ഇറങ്ങുന്ന നിരവധി വീര സാഹസിക ചിത്രകഥകളും. ഡിറ്റക്ടീവ് കഥകളിലേക്കുള്ള വഴികാട്ടിയും ഈ ചിത്ര കഥകൾ തന്നെ. ഫാറോവാന്റെ മരണമൊഴി, ഡയൽ 00001, രക്തരക്ഷസ്, ഡ്രാക്കുള തുടങ്ങി രാത്രികളിൽ പേടിച്ച് വിറച്ച് വായിച്ച് തീർത്ത എത്രയെത്ര ഡിറ്റക്ടീവ് നോവലുകൾ.
കൌമാരത്തിലേയ്ക്കുള്ള കാൽ വയ്പിനൊപ്പം കൂട്ടായി കിട്ടിയതായിരുന്നു മംഗളം, മനോരമ, കുമാരി, സഖി, മനോരാജ്യം തുടങ്ങിയ ഒരു രൂപാ പ്രസിദ്ധീകരണങ്ങൾ. തോമസ് കുട്ടിയുടെയും മറിയാമ്മയുടെയും പരിശുദ്ധ പ്രണയം മാതൃകയാക്കിയായിരുന്നു കൌമാര പ്രണയസ്വപ്നങ്ങൾ മുഴുവനും. തുടർ നോവലുകൾക്കായി ആർട്ടിസ്റ്റുകൾ ആ വാരികകളിൽ വരച്ച ജീവസ്സുറ്റ പെൺകുട്ടികളുടെ ചിത്രങ്ങളിൽ ചിലത് ഓർമ്മകളിൽ എനിക്കിപ്പോഴും കാണാം.
എട്ടാം ക്ലാസിൽ ഒരു ഉച്ച ഒഴിവിന് ഗ്രൌണ്ടിലെ കശുമാവിൻ തണലിലിരുന്ന് കൂട്ടുകാരൻ സതീശൻ തന്ന ‘കഴുകൻ’ എന്ന ഭീകര പുസ്തകം വായിച്ചിരിക്കുമ്പോഴായിരുന്നു, മലയാളം പഠിപ്പിക്കുന്ന ജോയ് മാഷ് പിന്നിൽ കൂടെ വന്ന് കയ്യോടെ പിടിച്ചത്. ബലാൽ സംഘവും കൊലപാതകവും ഏറ്റുമുട്ടലും നിറഞ്ഞ ആ പുസ്തകം എന്റെ കയ്യിൽ നിന്നും വാങ്ങി താളുകൾ മറിച്ച് നോക്കി തിരിച്ച് തന്ന് പോകുമ്പോൾ മാഷ് പറഞ്ഞു;
“ മനോജ് വൈകീട്ട് ക്ലാസ്സ് കഴിഞ്ഞ് ലൈബ്രറിയിലോട്ട് വരിക “
“ വായിക്കുക എന്നതിനൊപ്പം എന്ത് വായിക്കുന്നു എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ് “; അന്ന് വൈകുന്നേരം പഴയ പുസ്തകങ്ങളുടെ മണമുള്ള ചെമ്പ്ര ഗവണ്മെന്റ് ഹൈസ്കൂളിലെ ലൈബ്രറിയിൽ അദ്ദേഹത്തിന്റെ സീറ്റിലിരുന്ന് ജോയ് മാഷ് പറഞ്ഞു. മേശപ്പുറത്ത് നിന്നും ഒരു പുസ്തകം എടുത്ത് അദ്ദേഹം എനിക്ക് നേരെ നീട്ടി. അതിന്റെ പുറം ചട്ടയിൽ ഞാൻ വായിച്ചു; ‘ചെമ്മീൻ - തകഴി ശിവശങ്കരപ്പിള്ള‘.
ലൈബ്രറിയുടെ അത്ഭുത ലോകത്തേയ്ക്കുള്ള യാത്രയുടെ തുടക്കം അതായിരുന്നു. ജോയ് മാഷ് എനിക്കായി പുസ്തകങ്ങൾ തിരഞ്ഞെടുത്ത് തന്നു. നാലുകെട്ട്, സ്മാരക ശിലകൾ, ഖസാക്കിന്റെ ഇതിഹാസം, മഞ്ഞ്, ഒരു ദേശത്തിന്റെ കഥ, യന്ത്രം, കാലം...... വായിച്ച് കഴിഞ്ഞ പുസ്തകങ്ങൾ മടക്കി കൊടുക്കുമ്പോൾ അതിന്റെ ഒരു പേജിൽ കവിയാത്ത ഒരു ആസ്വാദനവും എഴുതി മാഷക്ക് കൊടുക്കണം. ഖസാക്കിന്റെ ഇതിഹാസത്തിന് ഞാനെഴുതിയ ബാലിശമായ ആസ്വാദനം വായിച്ച്, ചിരിച്ച് കൊണ്ട് രവിയുടെയും ഖസാക്കിന്റെയും ആകുലതകളെ പറ്റി മാഷ് എനിക്ക് പറഞ്ഞ് തന്നത് വർഷങ്ങൾക്ക് ശേഷം ഖസാക്കിന്റെ ഇതിഹാസം വീണ്ടും വായിക്കുമ്പോൾ ഞാൻ തിരിച്ചറിഞ്ഞു.
മാതൃഭൂമി, കലാകൌമുദി, കഥ, ഭാഷാപോഷിണി ഇതൊക്കെയായി കോളെജിലെത്തിയപ്പോഴേയ്ക്കുമുള്ള സ്ഥിരം വായന. രണ്ടാമൂഴം, മുൻപേ പറക്കുന്ന പക്ഷികൾ, നമുക്ക് ഗ്രാമങ്ങളിൽ പോയി രാപാർക്കാം തുടങ്ങി കാത്തിരുന്ന് വായിച്ച നോവലുകൾ. പഴയ വീട്ടിലെ മുകളിലെ നിലയിലുള്ള എന്റെ മുറിയിൽ അട്ടിക്ക് കൂട്ടിയിട്ട വാരികകളിൽ വാലൻ മൂട്ടകൾ ഭൂപടങ്ങളുടെ ചിത്രങ്ങൾ വരച്ചു. പഴകി മഞ്ഞ നിറം ബാധിച്ച ആ വാരികകൾ ഒഴിവാക്കാൻ എന്തോ മനസ്സ് സമ്മതിച്ചില്ല. വീടും നാടും വിട്ട് അതിജീവനത്തിനായുള്ള യാത്രതുടങ്ങിയപ്പോൾ എപ്പോഴോ ഒരിക്കൽ വീട്ടിലേയ്ക്ക് വിളിച്ചപ്പോൾ അമ്മ പറഞ്ഞു, ആ മുറിയിലുണ്ടായിരുന്ന പഴയ വാരികകളൊക്കെയും ഏതോ ഒരു തമിഴൻ ആക്രി കച്ചവടക്കാരന്ന് എടുത്ത് കൊടുത്തു എന്ന്.
പിന്നീടെപ്പോഴോ വായന നിന്നു. സ്വന്തമായി തുടങ്ങിയ സംരംഭം തകരാൻ തുടങ്ങിയപ്പോൾ ഒരു മാസത്തേയ്ക്കുള്ള റെയിൽവേ സീസൺ ടിക്കറ്റ് എടുക്കാൻ പോലും പണം കണ്ടെത്താൻ പാട് പെടുമ്പോഴും കോഴിക്കോട് റെയിൽവേസ്റ്റേഷനിലെ പുസ്തക വിൽപ്പന ശാലയ്ക്ക് മുന്നിൽ വെറുതെ പോയി നിൽക്കും. രാത്രിയിൽ ലോക്കൽ ട്രെയിനിൽ ആരെങ്കിലും വായിക്കുന്ന മാതൃഭൂമിയോ കലാകൌമുദിയോ ചോദിച്ച് വാങ്ങിക്കാൻ അവർ വായിച്ച് തീരുന്നത് വരെ ക്ഷമയോടെ കാത്ത് നിൽക്കും. വഴിക്കുള്ള സ്റ്റേഷനുകളിൽ വാരികകളുടെ ഉടമസ്ഥർ ഇറങ്ങുമ്പോൾ പകുതിയിൽ വായന ഉപേക്ഷിച്ച് തിരിച്ച് കൊടുക്കേണ്ടി വരും, പലപ്പോഴും. പാതിയായിപ്പോയ വായനകൾ!
വർഷങ്ങൾക്ക് ശേഷം ഇപ്പോൾ, പണ്ട് അച്ഛൻ വാങ്ങിത്തന്ന കുറച്ച് പുസ്തകങ്ങളും ഇപ്പോൾ പലപ്പോഴായി ഞാൻ തന്നെ വാങ്ങിയ പുസ്തകങ്ങളുമായി എനിക്കൊരു ചെറിയ പുസ്തക ശേഖരമുണ്ട്. ഒരു പുസ്തക അലമാരയുണ്ടാക്കി എനിക്ക് ആ പുസ്തകങ്ങൾ അതിൽ അടുക്കി വയ്ക്കണം. വളർന്ന് വരുന്ന എന്റെ കുഞ്ഞുങ്ങൾക്ക് വായിക്കാൻ അതിൽ നിന്നും പുസ്തങ്ങൾ തിരഞ്ഞെടുത്ത് കൊടുക്കണം...
കഴിഞ്ഞ ദിവസം വാങ്ങിയ നാലുകെട്ട് വായിക്കാനിരുന്നപ്പോൾ എവിടെ നിന്നോ ചെമ്പ്ര ഹൈസ്കൂളിലെ ലൈബ്രറിയുടെ ഗന്ധം എന്നെ വന്ന് പൊതിഞ്ഞു. ജോയ് മാഷും ലൈബ്രറിയിലെ പുസ്തങ്ങൾ അടുക്കി വച്ച മര അലമാരകളും മാഷിന്റെ ക്ലാസുകളും ഓർമ്മകളിൽ തെളിഞ്ഞു. മനോരമയുടെ പോർട്ടലിൽ വായനാ വാരത്തെ കുറിച്ച് വായിച്ചതും അന്ന് തന്നെ.
വെറുതെ ഇതിവിടെ കുറിച്ചിടാൻ തോന്നി.