1999 ഫിബ്രുവരിയിലെ ഏതോ ഒരു ദിവസം. ബാച്ചിലർ കാലം.
ബാംഗ്ലൂർ ലാങ്ങ്ഫോർഡ് റോഡിലെ ഹോക്കി സ്റ്റേഡിയത്തിനു മുന്നിലെ ഓഫീസിൽ, രാവിലെ പതിനൊന്ന് മണിയുടെ കോഫി കഴിഞ്ഞ് തിരിച്ച് സീറ്റിലേക്ക് മടങ്ങുമ്പോൾ കൂടെയുണ്ടായിരുന്ന മധുരക്കാരൻ ത്യാഗരാജൻ അത്ഭുതപ്പെട്ടു ചോദിച്ചു;
“വൈ നോ സിഗരറ്റ് റ്റുഡേ?”
“നിർത്തി മോനെ. ഇന്നലെ രാത്രിയോടെ”
ഇരുപതോളം പേർ മാത്രമുള്ള ഒരു ചെറിയ സോഫ്റ്റ്‌വേർ കമ്പനിയാണ്. പുകവലിക്കാരനായി ഞാൻ മാത്രം. ജോലിസമയത്തിനിടയിൽ ഇടവേളകളുണ്ടാക്കി താഴെ റോഡിലിറങ്ങി ഞാൻ സിഗറട്ട് വലിക്കും. വലിക്കില്ലെങ്കിലും തിരക്കുകളില്ലാത്തപ്പോൾ ചില സഹജോലിക്കാരും കമ്പനിക്ക് കൂടെ വരും.
പത്ത് പതിനൊന്ന് വർഷങ്ങളെങ്കിലും ആയിക്കാണും വലി തുടങ്ങിയിട്ട്. അടുത്ത കുടുംബത്തിലൊന്നും പുകവലിക്കാർ അധികമില്ല. കല്ല്യാണങ്ങൾക്കും മറ്റു ഗെറ്റ്ടുഗദറുകൾക്കും ഇടയിൽ ഞാൻ മുങ്ങി പാത്തുംപതുങ്ങിയുമിരുന്ന് വലിക്കും. മണമടിച്ച് ഇതിനിടയിൽ തന്നെ കുടുംബത്തിൽ മിക്കാവാറും പേരും അറിഞ്ഞു കഴിഞ്ഞു, ഞാൻ പുകവലിക്കുന്നുണ്ടെന്ന്.
താമസിച്ചിരുന്ന ഫ്ലാറ്റിന്റെ താഴെയുണ്ടായിരുന്ന പാനൂരുകാരൻ പ്രദീപന്റെ കടയിൽ തിന്നാൻ വാങ്ങിയ സാധനങ്ങളുടെ ബില്ലിനെക്കാൾ കൂടും ചിലപ്പോൾ മാസത്തിൽ സിഗറട്ട് ബിൽ.
ത്യാഗരാജൻ ചിരിച്ചു;
“യു നോ, ഇത്രയും വർഷം തുടർച്ചയായി വലിച്ച നിനക്ക് ഒരിക്കലും നിർത്താൻ കഴിയില്ല. ഒന്നോ രണ്ടോ ദിവസം, ഏറിയാൽ ഒന്നോ രണ്ടോ ആഴ്ച”
“എനിക്കും വലിയ ഉറപ്പൊന്നുമില്ല”; ഞാൻ സമ്മതിച്ചു. മുൻപ് ഒന്നോ രണ്ടോ പ്രാവശ്യം നിർത്താൻ ശ്രമിച്ച് പരാജയപ്പെട്ടതിന്റെ അനുഭവം എനിക്കുണ്ട്.
“എന്റെ അച്ഛൻ ഭയങ്കര വലിക്കാരനാണ്“; ത്യാഗരാജൻ തുടർന്നു; “ഒരിക്കൽ അച്ഛൻ വലിനിർത്തി, ഫോർ ടെൻ ഇയേഴ്സ്. പത്ത് വർഷം കഴിഞ്ഞ് പിന്നെയും തുടങ്ങി. വലിക്കാതിരുന്ന ആ പത്ത് വർഷങ്ങളിലെ ഓരോ ദിവസവും വലിക്കാനുള്ള പ്രവണത അങ്ങനെതന്നെ നിലനിന്നു എന്ന് അച്ഛൻ പറയും. നിർത്താൻ പറ്റിയില്ല. ദാറ്റ്സ് ടുബാകോ”
പന്ത്രണ്ട് വർഷങ്ങൾ കഴിഞ്ഞു. ഞാൻ പിന്നീട് പുകവലിച്ചിട്ടില്ല. ത്യാഗരാജന്റെ അച്ഛൻ പറഞ്ഞതുപോലെ വലിക്കാനുള്ള പ്രവണത എന്നിലിപ്പൊഴും നിലനിൽക്കുന്നു. എങ്കിലും അതിനെക്കാൽ വലുതാണ് എനിക്കെന്റെ തീരുമാനം.
Will never smoke again.
(ഇന്ന് പുകയില വിരുദ്ധ ദിനം)



