ഒമാൻ സുല്‍ത്താന്റെ സലാലയിലെ കൊട്ടാരത്തോട് ചേര്‍ന്ന് തുടങ്ങി, ഉല്‍ഘനനം ചെയ്തെടുത്ത പുരാതനനഗരമായ അല്‍-ബദീദിന്റെ അവശിഷ്ടങ്ങള്‍ തുടങ്ങുന്നിടം വരെ രണ്ടര കിലോമീറ്റര്‍ നീളമേയുള്ളൂ ഹാഫ ബീച്ചിന്.
കടലിന് സമാന്തരമായി, റോഡിനോട് ചേര്‍ന്ന വീതിയുള്ള നടപ്പാത. റോഡിനപ്പുറത്ത് കടലിനഭിമുഖമായി നിരന്ന് നില്‍ക്കുന്ന പഴയ കെട്ടിടങ്ങളില്‍, ഞാന്‍ ഇവിടെ വന്ന കാലം മുതലേ ആള്‍പാര്‍പ്പില്ല. അല്‍-ബദീദും ബീച്ചുമൊക്കെ ചേര്‍ന്നുള്ള ഒരു വമ്പന്‍ വിനോദ സഞ്ചാര പ്രൊജക്ടിനു വേണ്ടി താമസക്കാര്‍ക്കും കെട്ടിട ഉടമകള്‍ക്കുമൊക്കെ നഷ്ടപരിഹാരം നല്‍കുകയും വീട് വച്ചുകൊടുക്കുകയുമൊക്കെ ചെയ്തിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു എന്ന് അന്നേ കേട്ടിട്ടുണ്ട്. എങ്കിലും മിക്ക കെട്ടിടങ്ങളിലെയും താഴത്തെ നിലയില്‍ റസ്റ്റോറന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.
വൈകുന്നേരമാവുമ്പോള്‍ ഹാഫ ബീച്ച് സജീവമാകും. പാട്ട് കേട്ടും, സൊറ പറഞ്ഞും, ഷീഷ വലിച്ചും, ചായ കുടിച്ചും, ആഹാരം കഴിച്ചും, ഫുട്ബാള്‍ കളിച്ചും, മീന്‍ പിടിച്ചും സ്വദേശികളും വിദേശികളും രാവേറെ വൈകുന്നത് വരെ കടലില്‍ നിന്നും വരുന്ന തണുത്ത കാറ്റേറ്റ് ബീച്ചില്‍ ചിലവഴിക്കും. തുറന്നിട്ട കാറുകളില്‍ ഉച്ചത്തില്‍ തുടന്നുവച്ച അറേബ്യന്‍ സംഗീതത്തിനൊത്ത് പാടിരസിക്കുന്ന അറബി യുവാക്കള്‍, കുട്ടികള്‍ക്കും കുടുംബത്തിനുമൊപ്പാം പൂഴിമണലില്‍ പായവിരിച്ച് ഭക്ഷണം കഴിക്കുന്നവര്‍, കടലയും പോപ് കോണും ചിക്കിലിയും സൈക്കിളില്‍ ഉന്തി നടന്ന് വില്‍ക്കുന്ന ബംഗാളികള്‍, ചില സീസണുകളില്‍ കടപ്പുറം നിറയുന്ന കടല്‍കാക്കകള്‍....
ബീച്ചിലിരുന്നാല്‍ പടിഞ്ഞാറന്‍ അതിരില്‍ സലാല സീപോര്‍ട്ടിന്റെ വിശാലമായ ദൃശ്യം കാണാം. പോര്‍ട്ടില്‍ നിന്നും തിരിച്ച് പോകുന്നതും, പ്രവേശിക്കാന്‍ അനുമതിക്കായി കാത്ത് നില്‍ക്കുന്നതുമായ പല നിറങ്ങളിലുള്ള കണ്ടയിനറുകള്‍ അടുക്കി വച്ച ചരക്കുകപ്പലുകള്‍. ഇടയില്‍ ചില ക്രൂയിസ്, മീന്‍പിടുത്ത കപ്പലുകളും. പുറം കടലില്‍ നിന്നും കപ്പല്‍ പോര്‍ട്ടിലേക്ക് പ്രവേശിക്കുന്നത് വരെ നോക്കി ഇരിക്കുക എന്നത് ചില വൈകുന്നേരങ്ങളിലെ എന്റെ ഒരു സമയം കൊല്ലി വിനോദമാണ്.
ജൂലയ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സലാലയിലെ കരീഫ് സീസണില്‍ ആര്‍ത്തുലച്ച് വരുന്ന കടല്‍, ബീച്ചിലെ ചില ഭാഗങ്ങളില്‍ നടപ്പാതയും റോഡും തകര്‍ത്ത്, അപ്പുറത്തെ കെട്ടിടങ്ങള്‍ക്കരികെ വരെ വന്ന് പോകും. നേരിയമഴയില്‍, പതനുരഞ്ഞ് രൗദ്രതാളത്തില്‍ ഉയരത്തിൽ ആഞ്ഞടിക്കുന്ന, ഭയപ്പെടുത്തുന്ന തിരമാലകളുടെ ആ കടല്‍ക്കാഴ്ചകള്‍ക്ക് പോലുമുണ്ട് അനിര്‍വചനീയമായ ഒരു ദൃശ്യഭംഗി.
*
കെട്ടിടങ്ങള്‍ മുഴുവന്‍ ഇടിച്ച് നിരത്തി നവീകരണ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നു. നക്ഷത്ര ഹോട്ടലുകളും കോഫീഷോപ്പുകളും ഉദ്യാനങ്ങളും ജലധാരകളും നടപ്പാതകളും വൈദ്യുതാലങ്കാരങ്ങളും വര്‍ണ്ണക്കാഴ്ചകളുമായി കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞ് ഹാഫ ബീച്ച് സലാലയുടെ മുഖഛായതന്നെ മാറ്റി മറിച്ചേക്കും.

No comments:
Post a Comment