എസ്സെന്‍ കാലം.
ഞങ്ങള്‍ താമസിക്കുന്നതിനടുത്ത്, ബാലുശ്ശേരി മുക്കിലെ പാലത്തിന് അടുത്തായി ഒരു ഹോട്ടല്‍ പുതുതായി പ്രവർത്തനം ആരംഭിച്ചു. എംബസ്സിയിലെയും, ബസ്സ് സ്റ്റാന്‍ഡിനടുത്തെ ഒരു കെട്ടിടത്തിനു മുകളിലെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലിലെയും (പേരു മറന്ന് പോയി) ഭക്ഷണം കഴിച്ച് മടുത്ത ഞാനും പ്രകാശനും മുക്കിലെ പുതിയ ഹോട്ടലിക്ക് തീറ്റത്താവളം മാറ്റി.
ഫ്രഞ്ച് ഫ്രൈസ് പോലെ, എങ്കിലും അത്ര വണ്ണമില്ലാതെ, നീളത്തില്‍ അരിഞ്ഞ് മസാല ചേര്‍ത്ത് വറുത്തെടുത്ത ബീഫ് ഫ്രൈ ആയിരുന്നു അവിടുത്തെ പ്രധാന ഐറ്റം. നല്ല മസാലയിൽ, എണ്ണയില്‍ മൊരിഞ്ഞ് ബ്രൗണ്‍ നിറത്തിലാവുന്ന ബീഫ്രൈയുടെ മണം പിടിക്കുമ്പോള്‍ തന്നെ വായില്‍ അണക്കെട്ട് തുറന്ന പ്രതീതിയാവും. ഈരണ്ട് (ചിലപ്പോ മൂന്നോ നാലോ) പൊറാട്ടയും രണ്ട് പേര്‍ക്കും കൂടെ ഒരു ബീഫ് ഫ്രൈയുമാണ് അക്കാലത്ത് ഞങ്ങളുടെ രാത്രി മെനു. മേശമേൽ കൊണ്ട് വയ്ക്കേണ്ട താമസമേയുള്ളൂ, ബീഫ്‌ഫ്രൈ പ്ലേറ്റ് ഞങ്ങള്‍ അക്രമിച്ച് കാലിയാക്കും. കിട്ടുന്ന ഗാപ്പില്‍ പ്ലേറ്റിലുള്ളത് മുഴുവന്‍ അടിച്ചുമാറ്റിക്കളയുമോ എന്ന് ഞങ്ങള്‍ പരസ്പരം സംശയിക്കുന്നതിനാല്‍ ആകാശം ഇടിഞ്ഞ് വീഴുന്നു എന്ന് കേട്ടാല്‍ പോലും ഈ ബീഫ് ഫ്രൈ തീറ്റക്കിടയില്‍ ഞങ്ങള്‍ പ്ലേറ്റില്‍ നിന്നും അണുവിട ശ്രദ്ധ തിരിക്കുന്ന പ്രശ്നമില്ല. പ്ലേറ്റ് വെളൂപ്പിച്ച്, നല്ല എരുവില്‍ നാവും കണ്ണും പുകയുന്നത് കുറെ തണുത്ത വെള്ളം കുടിച്ച് മയപ്പെടുത്തിയതിന് ശേഷം ഫ്രീയായി കിട്ടുന്ന ഗ്രേവിയില്‍ മുക്കി ഞങ്ങൾ പൊറാട്ട തീറ്റ തുടങ്ങും.
അത്രയും രുചികരമായ ബീഫ് ഫ്രൈ ജീവിതത്തിലിന്നുവരെ ഞാന്‍ പിന്നീടൊരിക്കലും വേറെ എവിടെയും വച്ച് കഴിച്ചിട്ടില്ല. എസ്സെന്‍ കാലത്തെ അതിമനോഹരമായ ഓര്‍മ്മകളില്‍ ഇപ്പോഴുമുണ്ട്, നാവിന്‍ തുമ്പില്‍ പകരം വയ്ക്കാനൊന്നുമില്ലാത്ത ആ രുചി.
**
അതിരുചികരമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍, അതിഷ്ടപ്പെടുന്നവര്‍ക്ക് എന്തിന് നിഷേധിക്കണം. ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍, എന്റെ രീതികളെ ഞാന്‍ ആദരിക്കുന്നത് പോലെതന്നെ മറ്റുള്ളവരുടെ രീതികളെ ആദരിക്കാനും ഞാന്‍ തയ്യാറാവണമെന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍.
ഒരു കവിതയില്‍ വായിച്ചത് പോലെ, '...എന്നെങ്കിലും ദൈവത്തെ നേരില്‍ക്കണ്ടാല്‍ ആദ്യം ചോദിക്കുക ഇത്രക്കും രുചിയുള്ള പന്നിയിറച്ചിയും ഫ്രഞ്ച് വീഞ്ഞും എന്തിന് ഹറാമാക്കി എന്നായിരിക്കും...' എന്ന് പറഞ്ഞ ദൈവ വിശ്വാസിയായ ഒരു മുസല്‍മാനെ പോലെ, മഹാരാഷ്ട്രയിൽ നാളെ ജനിക്കാനിരിക്കുന്ന, ദൈവ വിശ്വാസിയായ ഒരു ഹിന്ദു തീര്‍ച്ചയായും ചോദിക്കും, '...ഇത്രയും രുചികരമായ ബീഫ് നിങ്ങള്‍ എന്തിന് നിഷിദ്ധമാക്കി...' എന്ന്.
No comments:
Post a Comment