Saturday, January 21, 2012

നാടക സ്മരണകൾ


അങ്ങാടിയിൽ എൽ. പി സ്കൂൾ ഗ്രൌണ്ടിൽ, നാട്ടിലെ കലാകാരന്മാർ അവതരിപ്പിച്ച  പേരോർമയില്ലാത്ത ഒരു ആധുനിക നാടകം. കുറെ നേരം ക്ഷമയോടെ കണ്ടുനോക്കിയിട്ടും ഒന്നും മനസ്സിലാവാതായപ്പോൾ ഞാനും സദാനന്ദനും കൂക്കി തുടങ്ങി. സദാനന്ദൻ വിരലുകൾ വായിൽ തിരുകിയുള്ള വിസിലടിയിൽ വിദഗ്ദ്ധൻ ആണ്. ആരെങ്കിലും ഒന്ന് തുടങ്ങാൻ കാത്ത് നിന്നത് പോലെ  ആളുകൾ എല്ലാ മൂലയിൽ നിന്നും വിസിലടിയും കൂക്കി വിളിയും തുടങ്ങി.

അടുത്ത ദിവസം സന്ധ്യയ്ക്ക് വീട്ടിൽ, അച്ഛൻ ചെവിപിടിച്ച് തിരുകി ഉത്തരവിട്ടു;

“മേലിൽ വൈകിട്ട് ആറ് മണിക്ക് ശേഷമുള്ള ഒരു പരിപാടിക്കും പോകണം എന്നും പറഞ്ഞോണ്ട് വന്നേക്കരുത്. നിന്നെക്കുറിച്ച് ഇനി  ഒരാളുടെ കമ്പ്ലയിന്റ് ഇവിടെ കേട്ടാൽ...”

ആരോ വിവരം വീട്ടിലെത്തിച്ചിരിക്കുന്നു! വല്ലപ്പോഴാണെങ്കിലും ഒന്നു പുറത്ത് ചാടാനുള്ള അവസരം ഞാനായി തന്നെ നഷ്ടപ്പെടുത്തി

ഹൈസ്കൂൾ ക്ലാസ്സിലെ ‘ഹൌസ്’ മത്സരങ്ങളുടെ നാടകത്തിലായിരുന്നു എന്റെ ആദ്യ നാടക  വേഷം. രാജസദസ്സിൽ കുന്തവും പിടിച്ചു നിൽക്കുന്ന ഒരു ഭടൻ. രണ്ടേ രണ്ട് വാക്കുകളായിരുന്നു ആകെയുള്ള  ഡയലോഗ്. രാജാവ് ‘ആരവിടെ’ എന്നു ചോദിക്കുമ്പോൾ ‘അടിയൻ’ അന്ന ഉത്തരത്തോടെ രണ്ട് സ്റ്റെപ് മുന്നോട്ട് വന്ന് തലകുനിച്ച് നിൽക്കണം. രാജാവിന്റെ ആജ്ഞ കേട്ട് ‘ഉത്തരവ്’ എന്ന് പറഞ്ഞ് പിറകോട്ട് നടന്ന് ചെന്ന് ഏതോ ഒരു കുറ്റവാളിയെ രാജസദസ്സിലേക്ക് കൊണ്ടു വരണം. വേറെ ഡയലോഗുകൾ ഒന്നും ഇല്ലെങ്കിലും നാടകത്തിന്റെ ആദ്യാവസാനം രാജാവിന്റെ വലതുവശത്തായി ഈ ഭടൻ നിൽക്കുന്നുണ്ട്.

മത്സരം കഴിഞ്ഞ് റിസൾട്ട് വന്നപ്പോൾ നാടകത്തിന് മൂന്നാം സ്ഥാനം. ഒന്നാം സ്ഥാനം കിട്ടേണ്ടിയിരുന്ന നാടകമായിരുന്നു, ഭടനായി അഭിനയിച്ചവൻ ഫുൾടൈം ചിരിച്ചോണ്ട് അങ്ങോട്ടും ഇങ്ങോട്ടും നോക്കി നിൽക്കുകയായിരുന്നു എന്നതാണ് ഒന്നാം സ്ഥാനം നഷ്ടമാകാനുള്ള കാരണമായി ജഡ്ജസ് പറഞ്ഞത്!

പിന്നീട് നാടകം കളിക്കുന്നത് ഡിഗ്രിക്ക് പഠിക്കുമ്പോൾ. പിള്ളേരു കളിയായത് കൊണ്ട് ഒരു മുൻകരുതൽ നടപടിയെന്നോണം സ്ക്രിപ്റ്റ് അപ്രൂവൽ വേണം എന്നത് സ്റ്റാഫ് കമ്മിറ്റി തീരുമാനമാണ്. ആ കാലത്തെ രാഷ്ട്രീയക്കാരും സിനിമാ നടന്മാരും മറ്റും മരിച്ച് യമലോകത്ത് ചെല്ലുമ്പോൾ യമദേവനും ചിത്രഗുപ്തനും അവരെ വിചാരണ ചെയ്യുന്നതും ശിക്ഷ വിധിക്കുന്നതുമായ ഒരു തീം നാടകമാക്കി എഴുതി അപ്രൂവൽ വാങ്ങി.

കോളെജ് ഡേയ്ക്ക് നാടകം കഴിഞ്ഞ് പിറ്റേ ദിവസം, അപ്രൂവ് ചെയ്ത സ്ക്രിപ്റ്റിലില്ലാത്ത നാടകം കളിച്ചതിന് നാടക കമിറ്റിക്കാർക്ക് പ്രിൻസിപ്പൽ വക കാരണം കാണിക്കൽ നോട്ടിസ്. നാടകത്തിൽ രാഷ്ട്രീയക്കാർക്കും സിനിമാക്കാർക്കും പകരം യമലോകത്തിൽ ചെന്ന് വിചാരണ നേരിടേണ്ടി വന്നത് പ്രിൻസിപ്പലിനും പിന്നെ ഞങ്ങളുടെ ‘ശത്രുക്കളാ’യിരുന്ന ചില പ്രൊഫസർമാർക്കുമായിരുന്നു.

***

കാട്ടുകുതിരയും, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയും പോലുള്ള സാമൂഹ്യ നാടകങ്ങളും കുന്നുമ്മക്കര എളമ്പങ്ങോട്ട് കാവ് ക്ഷേത്രത്തിൽ ശിവരാത്രി ദിവസങ്ങളിലെ പുലരുവോളമുള്ള പുരാണ ഇതിഹാസ നാടകങ്ങളും, കലാലയം നാടക വേദിയുടെ ഭീകര-മാന്ത്രിക നാടകങ്ങളുമൊക്കെ ഇനിയും മറന്നിട്ടില്ലാത്ത നാടക സ്മരണകളാണ്.

പതിനഞ്ച് വർഷങ്ങളെങ്കിലും കഴിഞ്ഞു കാണും ഒരു സ്റ്റേജ് നാടകം കണ്ടിട്ട്. ഒരു കൌതുകത്തിനാണ് കഴിഞ്ഞ ദിവസം ഇവിടെ ഒരു മലയാളി സമാജം സംഘടിപ്പിച്ച നാടക മത്സരം കാണാൻ പോയത്. നാടകവുമായി മലയാളിക്കുള്ള ആത്മബന്ധം വിളക്കിച്ചേർത്ത നാടകങ്ങൾ. അവരവരുടെ റോളുകൾ ഭംഗിയായി കൈകാര്യം ചെയ്ത നടീനടന്മാർ. ഗൾഫിലെ ജീവിതത്തിനിടയിലും അതീവ ഗൌരവത്തോടെ നാടകത്തോടുള്ള അവരുടെ ഈ സമീപനം അവിശ്വസനീയം!

1 comment:

  1. അമ്പലത്തിലെ ഉത്സവത്തിനും ഓണത്തിനോ വിഷുവിനോ കളിക്കുന്ന നാടകങ്ങളേ കണ്ടിട്ടുള്ളൂ. അതും മിക്കവാറുമൊക്കെ നാട്ടുകാർ തന്നെ വേഷം കെട്ടി കളിക്കുന്നതു്,അപൂർവ്വമായി മാത്രമേ ഏതെങ്കിലും പ്രൊഫെഷണൽ സംഘങ്ങളെ കൊണ്ടുവരാറുള്ളൂ.

    ReplyDelete

മറന്ന് പോകാതിരിക്കാൻ

*ഒന്ന് ഒരു തുടക്കം ആണ്. 'പുതിയ' എന്നോ 'നല്ല' എന്നോ ഒന്നും മുന്നിൽ വെക്കാൻ പറ്റാത്ത തുടക്കം.  വരാനിരിക്കുന്ന കഷ്ടകാലത്തിൻ്റെ ...