Sunday, August 08, 2010

പ്രളയം


ആദ്യ ജോലിസ്ഥലത്ത്, ഒരു മഴക്കാലത്ത് ഞങ്ങൾ ഇൻസ്ട്രക്ടർമാർക്ക് തോനിയ ഒരു ആശയം- ഒരു കയ്യെഴുത്ത് പുസ്തകം ഉണ്ടാക്കുക.

വിവിധ ട്രേഡുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളോടും, പഠിപ്പിക്കുന്ന അദ്ധ്യാപകരോടും മഴയുടെ സൗന്ദര്യത്തെ കൂറിച്ച് എഴുതാൻ ഞങ്ങൾ പ്രസാധക സംഘം ആവശ്യപ്പെട്ടു.

മോഡൽ പോളിടെക്നികിൽ നിന്നും ഡിപ്ളോമ കഴിഞ്ഞ് ആയിടെ, ഓട്ടോ ഇലക്ട്രിഷ്യൻ ട്രേഡിൽ പഠിപ്പിക്കാൻ വന്ന മോൻസി മാത്യു, എന്റെ നിരന്തരമായ നിർബ്ബന്ധത്തിനു ശേഷം ഒരു കടലാസിൽ എനിക്ക് എഴുതി തന്നു;

“സുഹൃത്തേ, നിങ്ങളീപറയുന്ന മഴയെ എനിക്കറിയില്ല. അതിന്റെ സൗന്ദര്യത്തെയും എനിക്കറിയില്ല. ചോർന്നൊലിക്കുന്ന പുരയിൽ, നിർദ്ദയം പെയ്യുന്ന മഴയൊന്നു തോർന്നുകിട്ടാൻ പ്രാർത്ഥനയോടെ കാത്തിരുന്ന ബാല്യം. മാനം കറുക്കുന്നത് നോക്കി, ഉരുൾ പൊട്ടലിന്റെ ഭീതിയിൽ നിസ്സഹായതയോടെ നെടുവീർപ്പുകളോടെ ഞങ്ങൾ, മക്കളെ നോക്കി നില്ക്കുന്ന മാതാപിതാക്കൾ. ഇറക്കിയ കൃഷി മുഴുവൻ നക്കി വെളുപ്പിച്ചു പോകുന്ന മലവെള്ളം. തീ പിടിപ്പിക്കാൻ, നനഞ്ഞ വിറകു ഊതി ഊതി നെഞ്ചിൻ കൂടു പൊളിഞ്ഞ ദിനരാത്രങ്ങൾ. മഴയെ നേരിടാൻ, മഴക്കാലത്തെ നേരിടാൻ ഒന്നുമില്ലായിരുന്നു, ഞങ്ങളുടെ പക്കൽ. അതെ സുഹൃത്തെ, മഴയുടെ സൗന്ദര്യത്തെ കുറിച്ച് എനിക്ക് ഒന്നും അറിയില്ല. കാരണം, മഴയെ എനിക്ക് ഭയമാണു”

മോൻസിയുടെ കുറിപ്പ് വേറിട്ട് നിന്നു. കൂട്ടത്തിൽ മറ്റാർക്കും അങ്ങിനെ ഒരു അനുഭവം ഇല്ലായിരുന്നു.

***

മഴവെള്ളവും പ്രളയവും നക്കിതുടച്ചെടുക്കുന്ന പാക്കിസ്താനിലെ സിന്ധ് പ്രവിശ്യയിൽ നിന്നുമുള്ള ദൃശ്യങ്ങൾ കരളലിയിക്കുന്നതാണു. കുത്തിയൊഴുകുന്ന വെള്ളപ്പാച്ചിലിൽ നിസ്സഹാരായി നില്ക്കുന്ന കുഞ്ഞുങ്ങളും വൃദ്ധരും സ്ത്രീകളൂം അടക്കമുള്ള ആൾക്കൂട്ടം. ആവശ്യത്തിനു ഭക്ഷണമോ, ഷെൽട്ടറുകളോ ഇല്ല. ആയിരത്തി അറനൂറിലധികം ജീവഹാനി ഇതുവരെ. ദുരിതാശ്വാസ പ്രവർത്തനങ്ങളുക്കും മഴ തടസ്സം.

മോൻസി മാത്യുവിന്റെ കുറിപ്പ് ഞാൻ വീണ്ടും ഓർക്കുന്നു-

“സുഹൃത്തേ, നിങ്ങളീപറയുന്ന മഴയെ എനിക്കറിയില്ല....”

1 comment:

  1. ചെറിയ വാക്കുകള്‍ ആണെങ്കിലും മോന്സിയുടെ വാക്കുകളില്‍ ആ അനുഭവം എനിക്ക് കാണാന്‍ പറ്റി എന്ന് പറയാം. നന്നായിരിക്കുന്നു.

    ReplyDelete

മറന്ന് പോകാതിരിക്കാൻ

*ഒന്ന് ഒരു തുടക്കം ആണ്. 'പുതിയ' എന്നോ 'നല്ല' എന്നോ ഒന്നും മുന്നിൽ വെക്കാൻ പറ്റാത്ത തുടക്കം.  വരാനിരിക്കുന്ന കഷ്ടകാലത്തിൻ്റെ ...