ഓര്‍മ്മപ്പുസ്തകം
കഴിഞ്ഞ ദിവസം സംസാരത്തിനിടയില്‍ ഞാനെന്തോ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മോള് പറഞ്ഞു-
"ആഛനു അല്‍ഷിമേഷ്സാണെന്നാ തോനുന്നേ" (തന്മാത്ര എന്ന സിനിമ ഇറങ്ങിയതിനു ശേഷം നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് പോലും ഈ പേരു സുപരിചിതം).
അല്‍ഷിമേഴ്സ് എന്ന അവസ്ഥയെ ('രോഗം' എന്ന് അല്‍ഷിമേഴ്സിനെ വിളിക്കാന്‍ എനിക്കെന്തോ തോനുന്നില്ല) എനിക്ക് മുമ്പേ തന്നെ അടുത്തറിയാം. പക്ഷേ അന്നതിന്റെ പേരോ, എന്താണിതിങ്ങനെ എന്ന ചോദ്യത്തിന്റെ ഉത്തരമോ തീരെ പിടിപാടില്ലായിരുന്നു. ആകെയുള്ള അറിവ് അഛന്‍ പറഞ്ഞു തന്ന 'പ്രായമാകുമ്പോള്‍ ചിലര്‍ക്കിങ്ങനെ വരും' എന്ന ഒറ്റ വാചകത്തിലെ ഉത്തരം മാത്രം.
ഓര്‍മ്മപുസ്തകത്തിലെ വരികള്‍ക്ക് നിറം മങ്ങി, പ്രിയപ്പെട്ടവര്‍ പലരും പതിയെപതിയെ അല്‍ഷിമേഷ്സിന്റെ പിടിയിലമരുന്നതു കണ്ട് നിസ്സഹായനായി നില്‍ക്കേണ്ടിവന്നപ്പോള്‍ ഈ ഒരവസ്ഥയെകുറിച്ച് കൂടുതല്‍ മനസിലായിത്തുടങ്ങി.
വല്ല്യമ്മയിലായിരുന്നു തുടക്കം. പതിനൊന്ന് പ്രസവിച്ച ഞങ്ങളുടെ അഛമ്മയെ ഞങ്ങള്‍ വല്ല്യമ്മ എന്നായിരുന്നു വിളിക്കുക. അഛനായിരുന്നു പതിനൊന്നാമന്‍. അഛന്‍ ജനിക്കും മുന്‍പേ തന്നെ അഛന്റെ മൂത്ത സഹോദരിമാരില്‍ പലരുടെയും വിവാഹം കഴിയുകയും അവര്‍ക്ക് കുട്ടികള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. അഛന്‍ ജനിച്ചതിന്ന് ശേഷം വല്ല്യമ്മ ആ കുട്ടികള്‍ എല്ലാവരെയും കൊണ്ട് അഛനെ 'അമ്മാവന്‍' എന്ന് നിര്‍ബ്ബന്‌ധിച്ച് വിളിച്ച് പഠിപ്പിച്ചു. (ഇപ്പോഴും അഛനെക്കാള്‍ പ്രായം കൂടിയ അഛന്റെ മരുമക്കള്‍ അഛനെ 'അമ്മാവന്‍' എന്നുതന്നെ വിളിക്കുന്നു). ആ വലിയ കുടുംബത്തില്‍ വല്ല്യമ്മയുടെത് തന്നെയായിരുന്നു അവസാന വാക്ക്.
പതുക്കെ, വളരെ വളരെ പതുക്കെയായിരുന്നു ചിത്തമാന്ദ്യം വല്ല്യമ്മയെ പിടികൂടാന്‍ തുടങ്ങിയത്. കുടുംബത്തിലോ പരിചയത്തിലുള്ള മറ്റാര്‍ക്കെങ്കിലോ ഇങ്ങിനൊരവസ്ഥ മുന്‍പാര്‍ക്കും പരിചയമില്ലാത്തതു കൊണ്ട് തന്നെ വല്ല്യമ്മയുടെ ഈ മാറ്റം എല്ലാവരും മനസിലക്കുമ്പോഴെയ്ക്കും ഒരുപാട് വൈകി. അപ്പോഴെയ്കും വല്ല്യമ്മ ആളുകളെയും സംഭവങ്ങളെയും മറന്നു തുടങ്ങി. തറവാട് വീട് വിട്ട് അധികമെങ്ങും പുറത്തിറങ്ങാറില്ലാതിരുന്ന വല്ല്യമ്മ മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ വീട്ടിലുള്ളവരുടെ കണ്ണ്‍ തെറ്റിയാല്‍ പുറത്തേയ്ക്കിറങ്ങി ലക്ഷ്യമില്ലാതെ നടന്നുപോകും. പരസ്പരം പരിചയമുള്ള ആളുകളും വീടുകളും ഉള്ള ചെറിയൊരു ഗ്രാമത്തിലായിരുന്നു ഞങ്ങളുടെ തറവാട് വീട്. അതുകൊണ്ട് തന്നെ ആദ്യം അമ്പരപ്പോടും പിന്നീട് സഹതാപത്തോടും നാട്ടുകാര്‍ വല്ല്യമ്മയെ നിര്‍ബ്ബന്‌ധിച്ച് തിരികെ വീട്ടില്‍ കൊണ്ട്ചെന്നാക്കി.
ഹൈ സ്കൂളില്‍ പഠിക്കുകയായിരുന്ന ഞാന്‍ മിക്കവാറും എല്ലാ വാരാന്ത്യങ്ങളിലും വല്ല്യമ്മയെ കാണാന്‍ ചെല്ലുമായിരുന്നു. ചുക്കിചുളിഞ്ഞ കൈകള്‍ കൊണ്ട് ശരീരമാസകലം പരതി കാഴ്ച മങ്ങിത്തുടങ്ങിയ കണ്ണുകള്‍ എന്റെ മുഖത്തിന് നേരെ അടുപ്പിച്ച് വല്ല്യമ്മ ചോദിക്കും- "ആരാ.."
"വല്ല്യമ്മേ, മനോജ്.." ഞാന്‍ പറയും. പിന്നീടൊന്ന് മൂളി വല്ല്യമ്മ പറയും.
"ആരൊ വേഷം മാറി പറ്റിക്കാന്‍ വന്നിരിക്കുന്നു. എനിക്കെന്താ, മനോജിനെ അറിയാഞ്ഞിട്ടോ..."
ചില സമയങ്ങളില്‍ വലിയ വിശദീകരണം കൂടാതെ തന്നെ വല്ല്യമ്മയ്ക് ആളെ മനസിലാകും. തലേദിവസം ചെന്ന് കണ്ടതാണെങ്കില്‍ പോലും പറയും-
"എത്ര കാലായി നീ എന്നെ ഒന്ന് വന്ന് കണ്ടിട്ട്.."
ഭക്ഷണം കഴിഞ്ഞ് വരാന്തയിലെ മരബഞ്ചില്‍ വന്നിരുന്ന് വല്ല്യമ്മ ഇടയ്ക്കിടെ അകത്തേയ്ക് വിളിച്ച് ചോദിക്കും.-
"യശോദേ, ഇന്നിവിടെ ചോറും കറിയുമൊന്നും വച്ചില്ലേ, വിശന്നിട്ട് വയ്യ."
യശോദ, തറവാട്ട് വീട്ടില്‍ താമസിക്കുന്ന അഛന്റെ ജേഷ്ഠന്റെ ഭാര്യ, ഞങ്ങളുടെ മൂത്തമ്മ, ആദ്യമാദ്യം അമ്മ ഇപ്പോഴല്ലേ ഊണ് കഴിഞ്ഞ് ഇവിടെ വന്നിരുന്നത് എന്നൊക്കെ പറഞ്ഞ് ഓര്‍മ്മിപ്പിക്കാന്‍ ശ്രമിപ്പിക്കുകയും പരാജയപ്പെട്ട് പിന്നെ പിന്നെ ചോദിക്കുമ്പോഴൊക്കെ തിന്നാന്‍ വല്ലതും മുന്‍പില്‍ കൊണ്ടു വയ്ക്കാന്‍ തുടങ്ങി. ഒരു വായില്‍ കഴിച്ചെന്ന് വരുത്തി മുഖം കഴുകി തിരിച്ച് വന്ന് വല്ല്യമ്മ പഴയ പല്ലവി ആവര്‍ത്തിക്കും...
മക്കളെയും മക്കളുടെ മക്കളെയും അവരുടെ മക്കളെയും മറന്ന് തുടങ്ങിയ വല്ല്യമ്മ, വല്ല്യമ്മയുടെ മക്കള്‍പോലും കാണുകകയോ കേള്‍ക്കുകയോ ചെയ്യാതിരുന്ന പണ്ടെങ്ങോ പലവഴികളില്‍ പിരിഞ്ഞ് പോവുകയോ മരിച്ച് പോവുകയോ ചെയ്ത വല്ല്യമ്മയുടെ അഛനെയും അമ്മയെയും അമ്മാവന്മാരെയും കുറിച്ച് സംസാരിക്കാന്‍ തുടങ്ങുകയും അവരെ കാണാന്‍ നിര്‍ബ്ബന്‌ധം പിടിയ്കുകയും ചെയ്തു. കാഞ്ഞിരക്കടവിലുള്ള അനന്തനമ്മാമന്‍, മയ്യഴിയിലുള്ള കുഞ്ഞിരാമന്‍ ഇളയച്ചന്‍, നാണി ഇളയമ്മ... അങ്ങിനെ അതുവരെ കേള്‍ക്കാതിരുന്ന പല പല പേരുകളും ബന്‌ന്ദങ്ങളും കേട്ട് എല്ലാവരും ആദ്യമാദ്യം അന്തം വിട്ട് നില്‍ക്കുകയും പിന്നെപ്പിന്നെ വല്ല്യമ്മ എന്തൊക്കെയോ പുലമ്പുന്നു എന്ന് കരുതി അവഗണിക്കുകയും ചെയ്തു.
വല്ല്യമ്മയുടെ കൂടെ തറവാട്ട് വീട്ടില്‍ താമസിച്ചിരുന്ന മകന്‍ (ഞങ്ങളുടെ അഛന്റെ ജേഷ്ഠന്‍) മരിച്ച സമയത്ത് വീട്ടില്‍ കൂടിയ ബന്‌ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ഇടയിലൂടെ മരണമെന്നോ മക്കളെന്നോ ആധിയില്ലാതെ ഇത്തിരി പുകയില തേടി നടക്കുകയായിരുന്നു വല്ല്യമ്മ. ദഹനത്തിനെടുക്കും മുന്‍പേ അവസാനമായി കാണിക്കാന്‍ വല്ല്യമ്മയെ കൊണ്ടുവന്നപ്പോള്‍ വെള്ളത്തുണിയില്‍ പൊതിഞ്ഞ വല്ല്യച്ചന്റെ മൃദദേഹത്തില്‍ വലിയമ്മ ഒന്ന് നോക്കുകപോലും ചെയ്തിട്ടില്ലെന്ന് ഞാനിപ്പോഴും ഓര്‍ക്കുന്നു.
പണ്ടൊക്കെ വല്ല്യഛന്‍ വീട്ടിലെത്താതെ ഉണ്ണുകയോ ഉറങ്ങുകയോ ചെയ്യില്ലായിരുന്നു വല്ല്യമ്മ.
ശൈശവവും ബാല്യവും കൗമാരവും വാര്‍ദ്‌ധക്യവും പിന്നിട്ട് ഒടുവില്‍ ശൈശവത്തില്‍ തന്നെ തിരിച്ചെത്തി കുഞ്ഞുങ്ങളെപ്പോലെ ചിരിച്ചും എല്ലാം അമ്പരപ്പോടെ നോക്കിയും ഒന്നിനെപ്പറ്റിയും വേവലാതിപ്പെടാതെയും, വെറുതെ വാശിപിടിച്ചും നൂറ്റി ഒന്‍പാതാമത്തെ വയസ്സില്‍ അഞ്ചാം തലമുറയിലെ കുഞ്ഞും പിറന്ന് കഴിഞ്ഞ് വല്ല്യമ്മ മരണപ്പെട്ടിട്ട് വര്‍ഷങ്ങള്‍ പതിനഞ്ച് കഴിയുന്നു.
അല്‍ഷിമേഴ്സ് തുടരുകയായിരുന്നു- വല്ല്യമ്മയ്ക്ക് ശേഷം അമ്മമ്മ, പിന്നെ ഒരു വല്ല്യഛന്‍.....
ചെന്നു കണ്ട ഡോക്ടര്‍മാര്‍ എല്ലാവരും പറഞ്ഞുതന്ന ചികിത്സ ഒന്ന്‌മാത്രം-
"അവരെ മനസ്സിലാക്കുക, അവരെ സ്നേഹിക്കുക. സ്നേഹം മാത്രമാണവര്‍ക്കുള്ള സ്വാന്തനം..."
വല്ല്യമ്മയെ കുറിച്ചോര്‍ക്കുമ്പോഴൊരു കുറ്റബോധം വിങ്ങലായി നില്‍ക്കുന്നു. വല്ല്യമ്മയെ മനസിലാക്കാന്‍ ശരിക്കും ശ്രമിച്ചിരുന്നോ, ആ ഒരവസ്ഥ മനസ്സിലാക്കി വല്ല്യമ്മയെ സ്നേഹിച്ചിരുന്നോ എന്നൊക്കെ.
(അന്ന് അതിനുള്ള ചുറ്റുപാടും പ്രായവുമായിരുന്നില്ല എന്നിരിക്കിലും)
മരിച്ച് പോയ ഓര്‍മ്മകളുമായി ജീവിതത്തിനും മരണത്തിനും ഇടയില്‍ നട്ടം തിരിയുന്ന അല്‍ഷിമേഴ്സ് അവസ്ഥയിലുള്ള നിര്‍ഭാഗ്യരായ ഒരുപാട് വൃദ്ധജനങ്ങള്‍ നമുക്കുമുന്നില്‍ ജീവിക്കുന്ന ഉദാഹരണങ്ങളായി നില്‍ക്കുമ്പോള്‍ അറിയാതെ തന്നെ സ്വയം ചോദിച്ച് പോകുന്നു -
ആരാണ് പറഞ്ഞത്, ഓര്‍മ്മകള്‍ക്ക് മരണമില്ലെന്ന്...
Subscribe to:
Post Comments (Atom)
മറന്ന് പോകാതിരിക്കാൻ
*ഒന്ന് ഒരു തുടക്കം ആണ്. 'പുതിയ' എന്നോ 'നല്ല' എന്നോ ഒന്നും മുന്നിൽ വെക്കാൻ പറ്റാത്ത തുടക്കം. വരാനിരിക്കുന്ന കഷ്ടകാലത്തിൻ്റെ ...
-
ഒരു വലന്റിയന്‍സ്-ഡേ യുടെ പിറ്റേന്ന്. പ്യൂണ്‍ രാജേഷ്, 'മാശക്ക്' പോസ്റ്റുണ്ടെന്നും പറഞ്ഞ് ലാബിലെ മേശമേല്‍ വച്ചിട്ട് പോയ ഒരു കവര്‍...
-
തിരമാലകളയഞ്ഞു. കടലടങ്ങി. കമഴ്ന്ന് കിടക്കുന്ന അവളുടെ പിന്കഴുത്തിലെ നേരിയ വിയര്‍പ്പ് കണങ്ങളില്‍ പറ്റിപ്പിടിച്ച ചെമ്പന്‍ മുടിയിഴകള്‍. ചൂണ്ട...
-
'വീട് ഒരു തടവറയായിട്ടാണ് എനിക്ക് അനുഭവപ്പെടുന്നത്. മതില്‍ക്കെട്ടുകളും പാറാവുകാരും ഇല്ലാത്ത തടവറ. ഓരോ സെല്ലുകളിലായി അമ്മയും ഞാനും. അ...
മരിച്ച് പോയ ഓര്‍മ്മകളുമായി ജീവിതത്തിനും മരണത്തിനും ഇടയില്‍ നട്ടം തിരിയുന്ന അല്‍ഷിമേഴ്സ് അവസ്ഥയിലുള്ള നിര്‍ഭാഗ്യരായ ഒരുപാട് വൃദ്ധജനങ്ങള്‍ നമുക്കുമുന്നില്‍ ജീവിക്കുന്ന ഉദാഹരണങ്ങളായി നില്‍ക്കുമ്പോള്‍ അറിയാതെ തന്നെ സ്വയം ചോദിച്ച് പോകുന്നു -
ReplyDeleteആരാണ് പറഞ്ഞത്, ഓര്‍മ്മകള്‍ക്ക് മരണമില്ലെന്ന്...
എന്തൊക്കെ ഓര്‍മകള്‍ അവര്‍ക്ക് ഉണ്ട്, ഇല്ല എന്ന് അറിയാന്‍ പറ്റില്ല. എന്നാലും മറവി വല്ലാത്തൊരു അവസ്ഥയാണ്. ചിലപ്പോള്‍ അനുഗ്രഹവും.
ReplyDeleteതങ്ങള്‍ക്ക് അങ്ങനെയൊരു അവസ്ഥ വരുമ്പോഴേ, ആ അവസ്ഥ ഉണ്ടായിരുന്ന ഒരാളുടെ വേദന മനസ്സിലാക്കാന്‍ കഴിയൂ. കുറ്റബോധം കൂട്ടിനു വരും അപ്പോള്‍. മനസ്സിലാക്കേണ്ടത് മനസ്സിലാക്കേണ്ടപ്പോള്‍ മനസ്സിലാക്കുക.
വാര്‍ദ്ധക്യം ശൈശവത്തിലേക്കുള്ള തിരിച്ചുപോക്കാണോ? ആര്‍ക്കറിയാം! ഭാഗ്യമുണ്ടെങ്കില്‍ കാത്തിരുന്നു കാണാം.
ReplyDeleteമാഷേ.. വളരേ ടച്ചിങ്ങ് ആയി എഴിതിയിരിക്കുന്നു കേട്ടോ...
ReplyDeleteതന്മാത്ര കണ്ട് എനിക്കും മനസ്സില്‍ വിഷമം തോന്നിയിരുന്നു. എന്റമ്മയുടെ ചെറിയമ്മ 94 വയസ്സായി മരിക്കും മുന്‍പ് ഒരു വര്‍ഷത്തോളം ഒരാളേയും ഓര്‍മ്മയുണ്ടായിരുന്നില്ല.. ആരോഗ്യത്തിനു വലിയ കുറവൊന്നുമുണ്ടായിരുന്നില്ലെങ്കിലും.
ചെറുപ്പത്തിലൊക്കെ ഈ രോഗം വരുക എന്നു വച്ചാല്‍ കഷ്ടം തന്നെ !
റോണാള്‍ഡ് റേഗന് ഇത് വന്നേപ്പിന്നെ ഒരു പാട് സ്റ്റഡീസ് ഇതിനെക്കുറിച്ച് നടന്നിട്ടുണ്ട്. അതില്‍ ഒന്നുള്ളത് മഞ്ഞള്‍ ഇതിനെതിരെ പ്രതിരോധിക്കാന്‍ ഗുണമുള്ള ഒരു മരുന്നാണെന്നാണ്. പിന്നെ റെഗുലര്‍ ബ്രൈന്‍ സ്റ്റിമുലേഷന്‍..ചെസ്സ് കളിക്കുക. ക്രോസ്സ് വേര്‍ഡ് പസ്സിത്സ് ചെയ്യുക, പിന്നെ നമ്മള്‍ കാണാറില്ലെ ഈ നിറ്റിങ്ങ്. അത് ശരിക്കും വളരെ നല്ലതാണെന്ന് ബ്രെയിനിന്റെ ആരോഗ്യത്തിന്. ഇതൊക്കെ രോഗലക്ഷണത്തിനും ഒരുപാടു വര്‍ഷങ്ങള്‍ക്ക് മുമ്പേ ചെയ്തു തുടങ്ങണം എന്നാണ് ഞാന്‍ വായിച്ചിട്ടുള്ളത്. ബ്രെയിനു ഒരിക്കലും റെസ്റ്റ് കൊടുക്കാതിരിക്കുക. എപ്പോഴും തലച്ചോറിന് എന്തെങ്കിലും ബുദ്ധിമുട്ടുള്ള ജോലികള്‍ ചെയ്യിപ്പിക്കുക. ഒരു പരിധി വരെ ഈ മാരക അസുഖത്തിനെ പിടിച്ചു നിറുത്താം എന്ന് പറയപ്പെടുന്നു. വല്ല്യമ്മാക്ക് രോഗം ഒത്തിരി മൂര്‍ച്ഛിച്ചില്ലായിരുന്നു എന്ന് കരുതട്ടെ.
ReplyDeleteസൂ, നമ്മള്‍ തന്നെ ഫില്‍ട്ടര്‍ ചെയ്ത സംഭവങ്ങള്‍/അനുഭവങ്ങള്‍ മറക്കാന്‍ ശ്രമിക്കുമ്പോഴാണ് മറവി അനുഗ്രഹമാണ് എന്ന് തോന്നുക. അതിന് നമ്മുടെ തന്നെ നിര്‍വ്വചനങ്ങളും ന്യായീകരണങ്ങളുമുണ്ട്.
ReplyDeleteസ്വന്തം മക്കളെ വരെ തിരിച്ചറിയാന്‍ സമ്മതിക്കാതെ ഒരമ്മയോട് അല്‍ഷിമേഷ്സ് കാണിക്കുന്ന ക്രൂരതയ്ക് മാപ്പില്ല.
ബാബു പറഞ്ഞത് ശരിയാണ്- വാര്‍ദ്ധക്യം ശൈശവത്തിലേയ്ക്കുള്ള തിരിച്ചുപോക്ക് തന്നെ. പക്ഷെ മനസുകൊണ്ട് മാത്രം! ശരീരം വാര്‍ദ്ധക്യത്തിന്റെത് തന്നെ.
ഇവിടെയാണ് ശരീരവും മനസും തമ്മിലുള്ള കോമ്പിനെഷന്‍ തെറ്റുമ്പോഴുണ്ടാവുന്ന ആശയക്കുഴപ്പങ്ങളുടെ തുടക്കം.
ചിത്തമാന്ദ്യമോ, ചിത്തഭ്രമമോ എന്ന ആശയക്കുഴപ്പം.
ഇടിവാള്‍, ഈ ഒരവസ്ഥയെക്കുറിച്ച് ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ടിയിരിക്കുന്നു. ഒറ്റപ്പെട്ടുപോകുന്ന വാര്‍ദ്ധക്യത്തെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമാണീ കുറിപ്പ്. താങ്കളുടെ അനുഭവങ്ങളില്‍ നിന്നും മനസിലാക്കിയ വല്ലതുമുണ്ടെങ്കില്‍ അറിയിക്കുക.
ഇഞ്ചിയുടെ നിരീക്ഷണങ്ങള്‍ ശരിതന്നെ. പക്ഷേ ഏത് മേഘലയില്‍ ജീവിക്കുന്ന/ജോലിചെയ്യുന്നവരും പിന്നീട് അല്‍ഷിമേഴ്സിന്റെ പിടിയിലകപ്പെടുന്നു എന്നതും ഒരു സത്യമായിരിക്കെ പാരമ്പര്യവും ഇതിനൊരു കാരണമാണ് എന്നതിനെ ഞാന്‍ ഭയക്കുന്നു.