Tuesday, August 29, 2006

ഓര്‍മ്മയിലെ കത്തുകള്‍

ആദ്യമാദ്യമെഴുതിയതും വന്നതുമായ കത്തുകള്‍ വെറും അറിയിപ്പുകള്‍ മാത്രമായിരുന്നു. വെക്കേഷനുകളില്‍ ഇന്ന ദിവസം ഇത്ര മണിയ്ക്‌ വടകര കീര്‍ത്തി/മുദ്ര, അശോക്‌, ജയഭാരത്‌, കേരള ക്വയര്‍ എന്നീ സിനിമാ തീയറ്ററുകളില്‍ ഏതെങ്കിലുമൊന്നിന്റെ മുന്നില്‍ എത്തിച്ചേരണമെന്ന അറിയിച്ചുകൊണ്ട്‌ മുസ്തഫ എഴുതുന്നത്‌. സിനിമകള്‍ അവനു അന്നും ഇന്നും പ്രിയപ്പെട്ടതതന്നെ. 80കളില്‍ അരവിന്ദന്‍, ഭരതന്‍, പത്മരാജന്‍, ഹരിഹരന്‍ തുടങ്ങി പ്രിയദര്‍ശന്‍, ഐവി ശശി, ജോഷി വരെയുള്ള സംവിധായകരും, എംടി, ടി. ദാമോദരന്‍, ഡെന്നിസ്‌ ജോസഫ്‌, ജോണ്‍ പോള്‍ പോലുള്ള എഴുത്തുകാരും, രവീന്ദ്രന്‍, ജെറി അമല്‍ദേവ്‌, ശ്യാം തുടങ്ങിയ സംഗീത സംവിധായകരും, ഒ.എന്‍.വി, ബിച്ചു തിരുമല തുടങ്ങിയ സിനിമാഗാന രചയിതാക്കളും നിറഞ്ഞു നിന്നിരുന്ന കാലം.

ഒരു സെക്കന്‍ഡ്‌ ക്ലാസ്‌ ടിക്കറ്റിനു വെറും രണ്ട്‌-മൂന്ന് രൂപ. വീട്ടുകാരെ പറ്റിക്കാന്‍ നൂണ്‍ ഷോ ആയിരുന്നു പതിവ്‌. അന്ന് നൂണ്‍ ഷോവിനു ഒരു 'വട്ട' പേരു നിലവിലുണ്ടായിരുന്നത്‌ കാരണം 'മാന്യന്മാര്‍' നൂണ്‍ ഷോയ്ക്‌ പോകുന്നത്‌ വിലക്കപ്പെട്ടിരുന്നു. കുടുംബവുമായി വരുന്നവരും തീരെ കുറവ്‌. അതുകൊണ്ട്‌ തന്നെ നൂണ്‍ഷോ കോളേജ്‌ പിള്ളാരുടെ തിരുവാതിരയായിരുന്നു. മടപ്പള്ളി കോളെജിലെ പ്രീ-ഡിഗ്രി 3-ബി സെക്കന്റ്‌ ബാച്ച്‌ ക്ലാസുകള്‍ മിക്കവാറും നടന്നിരുന്നത്‌ മേല്‍പ്പറഞ്ഞ സിനിമാ തിയേറ്ററുകളില്‍ ഏതെങ്കിലുമൊന്നിലായിരുന്നു!

(ഇതിനു ചെറിയൊരു മാറ്റം വന്നത്‌ പ്രീ-ഡിഗ്രി രണ്ടാം വര്‍ഷം സെക്കന്റ്‌ ഷിഫ്റ്റില്‍ പെണ്‍കുട്ടികള്‍ വന്നതോടെയാണു . അതുവരെ മടപ്പള്ളി കോളേജില്‍ പ്രീ-ഡിഗ്രി രാവിലത്തെ ഷിഫ്റ്റ്‌ പെണ്‍കുട്ടികള്‍ക്കും എസ്‌.എസ്‌.എല്‍സി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക്‌ വാങ്ങിയ ഭഗ്യവാന്മാരായ അപൂര്‍വ്വം ആണ്‍കുട്ടികള്‍ക്കും മാത്രമായിരുന്നു. പത്താം ക്ലാസ്‌ വരെ ഒരുമിച്ച്‌ പഠിച്ച രാമകൃഷ്ണന്‍ രാവിലത്തെ ബാച്ചില്‍ 'ചെത്തി' നടക്കുന്നത്‌ ഞാനും എം.എന്‍ പ്രമോദും, എ.കെ സുകുമാരനുമൊക്കെ നെടുവീര്‍പ്പോടെ നോക്കി നിന്നിട്ടുണ്ട്‌. )

പിന്നീട്‌ കത്തുകളില്‍, കണ്ടിരുന്ന സിനിമകളെയും കേട്ട പാട്ടു കളെയുമൊക്കെ കുറിച്ചുള്ള ആസ്വാദനങ്ങളും വിമര്‍ശനങ്ങളും കടന്നു വരാന്‍ തുടങ്ങി...

സംഗീതത്തിനൊത്ത്‌ വരികള്‍ എഴുതാന്‍ തുടങ്ങിയ കാലം. മുസ്തഫയ്ക്കാണെങ്കില്‍ അര്‍ഥമില്ലാതെ ഇടയ്ക്കും തലയ്ക്കും കുത്തിക്കേറ്റിയ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ കലിയിളകും. മാത്രുഭൂമി വാരികയുടെ അവസാനപേജിലെ ചിത്രശാല എന്ന പംക്തിയില്‍ സിനിക്‌, കോഴിക്കോടന്‍ തുടങ്ങിയവര്‍ എഴുതിയിരുന്ന സിനിമാ നിരൂപണങ്ങളും, ചിത്രഭൂമിയില്‍ ടി.പി.ശാസ്തമംഗലം കൈകാര്യം ചെയ്തിരുന്ന സിനിമാപാട്ടുകളിലെ വരികളിലെ കുറിച്ചുള്ള പംക്തിയും വായിച്ച്‌ ഞങ്ങള്‍ ചര്‍ച്ചകള്‍ സജീവമാക്കി.

രണ്ട്‌ വരിക്കത്തുകള്‍ പിന്നീട്‌ നാലും അഞ്ചും പേജുകളായി വളര്‍ന്നു. കത്തെഴുത്ത്‌ രാത്രി വൈകുവോളം നീണ്ടു..

കത്ത്‌ എഴുത്തിനെ കുറിച്ചുള്ള രസകരമായ ഓര്‍മകള്‍ ചെന്നെത്തുന്നത്‌ ചേളന്നൂര്‍ എസ്‌.എന്‍ കോളെജിലെ ഫൈനല്‍ ബികോം ക്ലാസിന്റെ പിന്‍ബഞ്ചില്‍ ചുറ്റും കൂടിയിരുന്നവര്‍ക്കായി പ്രണയലേഖനങ്ങള്‍ ഫ്രീയായി എഴുതികൊടുത്തിരുന്ന ശിവപ്രസാദിലാണു. ഈ ചുറ്റും കൂടിയിരിക്കുന്നവര്‍ ഞങ്ങളുടെ സംഘാംഗങ്ങള്‍ തന്നെ. മഹേഷ്‌, രാധാകൃഷ്ണന്‍, പ്രകാശന്‍, ഷൈലേഷ്‌, ഹര്‍ഷു, സജി, ദില്‍ജിത്ത്‌, സുരേഷ്‌, പ്രസി..

കത്ത്‌ വേണ്ടയാള്‍ സിറ്റുവേഷന്‍ പ്രസാദിനു പറാഞ്ഞുകൊടുക്കുന്നു. (അത്‌ ചിലപ്പോള്‍ ആദ്യ പ്രണയാഭ്യര്‍ഥനയാവാം, തുടര്‍ കത്തുകളാവാം, നിരസിക്കപ്പെട്ട പ്രണയത്തിന്റെ റീ-സബ്മിഷന്‍ ആവാം, അറ്റകൈ പുളിക്കുന്ന മുന്തിരിക്കുള്ള തെറി-വിടവാങ്ങല്‍ കുറിപ്പാവാം). എക്കൗണ്ടന്‍സി നോട്ടു ബുക്കില്‍ നിന്നും കീറിയെടുത്ത എ-4 കടലാസില്‍ റെയ്നോള്‍ഡ്‌ പേന കൊണ്ട്‌ തന്റെ ഭംഗിയുള്ള കയ്യക്ഷരത്തില്‍ പ്രസാദ്‌ എഴുതി തുടങ്ങും.

ഇത്തിരി സാഹിത്യവും ഭാവനയുമുണ്ടായിരുന്ന പ്രസാദ്‌ എഴുതിക്കൊടുത്ത പ്രണയലേഖനങ്ങള്‍ അങ്ങിനെ ഞങ്ങള്‍ക്കിടയില്‍ പ്രശസ്തമായി. (ഒട്ടും റൊമാന്റിക്കല്ലാതിരുന്ന, പ്രണയത്തില്‍ ഒരിക്കലും വിശ്വസിക്കില്ലെന്ന് ആണയിട്ട്‌ പറഞ്ഞിരുന്ന ഹരീഷ്‌ പോലും ഡിഗ്രി ക്ലാസുകളുടെ അവസാന നാളുകളില്‍ ഒരു പ്രണയലേഖനമെഴുതാന്‍ പ്രസാദിനെ രഹസ്യമായി സമീപിച്ചിരുന്ന വിവരം പ്രസാദ്‌ തന്നെ പരസ്യമാക്കിയിരുന്നു.)

പൊതുവേ സാഹിത്യ കമ്പക്കാരധികമില്ലാതിരുന്ന ഞങ്ങളുടെ സംഘത്തില്‍, പ്രസാദിന്റെ സഹായമില്ലാതെ പ്രസി എഴുതിയ ഒരു പ്രണയലേഖനം അതിന്റെ തുടക്കത്തിലെ ഒരൊറ്റ വരികൊണ്ട്‌ തന്നെ വന്‍ ഹിറ്റായി. അതിന്റെ തുടക്കം ഇങ്ങിനെയായിരുന്നു-

'ബഹുമാനപ്പെട്ട' സുമിത്രയ്ക്‌.....

കാലത്തിന്റെ കുത്തൊഴുക്കില്‍പ്പെടാതെ ഇരുപത്‌ വര്‍ഷങ്ങള്‍ക്കിപ്പുറത്തും ആ കോളെജ്‌ സൗഹൃദം ഇന്നും തീഷ്ണമായി തുടരുന്നതിന്റെ പിന്‍ബലം ദീപ്തമായ ഇത്തരം ഓര്‍മകള്‍ തന്നെ..

എല്ലാവരും പലവഴി പിരിഞ്ഞു പോയപ്പോഴും കുറച്ചു നാളുകള്‍ കൂടെ എഴുത്തുകള്‍ തുടര്‍ന്നു. അതിജീവനത്തിന്റെ പരക്കം പാച്ചിലുകള്‍ക്കിടയില്‍ പിന്നീടെപ്പോഴോ എഴുതാനിരിക്കുന്നതിന്റെ ദൈര്‍ഘ്യം കുറഞ്ഞുകുറഞ്ഞില്ലാതെയായി. തീരെ എഴുതാതെയും എഴുത്തുകള്‍ വരാതെയുമായി. വായന പോലും പാടേ നിലച്ചു. ഇടയ്കിടെയുള്ള ഫോണ്‍ വിളികളിലും, വല്ലപ്പോഴെങ്കിലുമുള്ള കണ്ടുമുട്ടലുകളിലും സൗഹ്രുദങ്ങള്‍ തുടര്‍ന്നു.

ബാംഗ്ലൂരിലെ ബാച്ചിലര്‍ ജീവിതത്തില്‍ ഞായറാഴ്ചകളിലെ ഇരുട്ടും വരെയുള്ള ആഘോഷമായ ഉച്ചയുറക്കത്തില്‍ നിന്നുണരുമ്പോള്‍ പ്രമോദ്‌ സൂട്‌ കേസു മടിയില്‍ വച്ച്‌ ദീര്‍ഘമായി കത്തുകളെഴുതുന്നത്‌ കണ്ടതായിരിക്കും ഒരുപക്ഷേ കത്തെഴുത്തുകളെ കുറിച്ചുള്ള എന്റെ അവസാനത്തെ ഓര്‍മകള്‍....

2 comments:

  1. നന്നായിരിക്കുന്നു. :)

    ReplyDelete
  2. ഇപ്പോഴാണ് വായിക്കാനായത്. രസകരം. ഹോസ്റ്റല്‍ ജീവിതമാണ് കത്തെഴുത്തിന്‍റെ സുവര്‍ണ്ണകാലം.വീട്ടുകാര്‍ പൊട്ടിച്ചു വായിക്കാതെ സാധനം ചൂടോടെ കയ്യില്‍ കിട്ടുമല്ലോ!

    -താങ്കള്‍ പറയുന്ന പലതും അനുഭവിച്ചിട്ടുള്ള മറ്റൊരാള്‍

    ReplyDelete

മറന്ന് പോകാതിരിക്കാൻ

*ഒന്ന് ഒരു തുടക്കം ആണ്. 'പുതിയ' എന്നോ 'നല്ല' എന്നോ ഒന്നും മുന്നിൽ വെക്കാൻ പറ്റാത്ത തുടക്കം.  വരാനിരിക്കുന്ന കഷ്ടകാലത്തിൻ്റെ ...