പ്രേതങ്ങളുടെ നാടാണ് കുടക്.
അധിനിവേശക്കാലത്ത് ബ്രിട്ടീഷുകാര്‍ പണികഴിപ്പിച്ച ബംഗ്ലാവുകളിലെ നിശ്ശബ്ദതയിലും, ഇടതൂര്‍ന്ന്‍ വളര്‍ന്നു നില്‍ക്കുന്ന കാപ്പിച്ചെടികൾക്കിടയിലെ ഇരുളിലും, മഞ്ഞും തണുപ്പും വിറങ്ങലടിച്ച് വീണുകിടക്കുന്ന താഴ്‌വരകളിലും പ്രേതങ്ങള്‍ നിര്‍ബാധം അലഞ്ഞു തിരിഞ്ഞ് നടക്കും. രാത്രികളിലെ കുടകിന്റെ അനിര്‍വ്വചനീയമായ നിശ്ശബ്ദതയില്‍ കാതോര്‍ത്താല്‍ കേള്‍ക്കാം, തണുത്തകാറ്റില്‍ അലയുന്ന പ്രേതങ്ങളുടെ മര്‍മ്മരം.
ഡിസംബറിലെ തണുപ്പുറഞ്ഞ് കിടന്ന, മഴപെയ്തൊഴിഞ്ഞ, ഇരുള്‍ വീഴാന്‍ തുടങ്ങിയ ഒരു വൈകുന്നേരം ഞാന്‍ ആ ഗസ്റ്റ് ഹൗസിലെ ഒന്നാം നിലയിലെ ബാല്‍ക്കണിയില്‍ ഒരു സിഗററ്റും പുകച്ച്, പുറത്ത് നിരത്തിനപ്പുറത്ത് കോടമഞ്ഞില്‍ അവ്യക്തമായി കാണാമായിരുന്ന താഴ്‌വാരത്തിലേക്ക് നോക്കി നില്‍ക്കേ, താഴെ നിന്ന് ഒരു ചെറുപ്പക്കാരന്‍ കൈകൊട്ടി ശബ്ദമുണ്ടാക്കി ഒരു സിഗരട്ട് തരാമോ എന്ന് എന്നോട് ആഗ്യം കാണിച്ച് ചോദിച്ചു. ആ കൊടും തണുപ്പിലും, മുട്ടോളമെത്തുന്ന ഒരു ട്രൗസര്‍ മാത്രമായിരുന്നു അയാളുടെ വേഷം. ബലിഷ്ഠമായ ശരീരം. കയ്യില്‍ കുതിരവണ്ടികളോടിക്കുമ്പോള്‍ ഉപയോഗിക്കുന്നതരത്തിലുള്ള ഒരു ചെറിയ ചാട്ട. ഞാന്‍ എറിഞ്ഞ് കൊടുത്ത രണ്ട് സിഗററ്റുകളും, അയാള്‍ക്ക് പിടിക്കാനാവാതെ റോഡിലെ മഴവെള്ളത്തില്‍ വീണു നനഞ്ഞു. അയാളോട് അവിടെ തന്നെ നില്‍ക്കൂ, താഴെക്ക് കൊണ്ട് വന്ന് തരാം എന്ന് ആഗ്യം കാണിച്ച് ഞാന്‍, അകത്ത് കയറി മുന്‍വശത്തെ കോണിപ്പടവുകളിറങ്ങി റോഡിലേക്ക് ചെന്നു.
ഞാന്‍ എറിഞ്ഞ് കൊടുത്ത രണ്ട് സിഗരറ്റുകളും നിരത്തിലെ വെള്ളത്തില്‍ വീണ് കുതിർന്ന് അവിടെ തന്നെ കിടപ്പുണ്ട്. പക്ഷേ അയാളെ അവിടെയെങ്ങും കണ്ടില്ല. ഇരുട്ട് പരന്ന്‍, കോടവീണ്, കാഴ്ചകള്‍ അവ്യക്തമായിരുന്നു എങ്കിലും ഞാന്‍ അയാളെയും തിരഞ്ഞ് നിരത്തിലൂടെ മുന്നോട്ട് നടന്നു. ഇടക്കിടെ തണുത്ത കാറ്റ് ചൂളം കുത്തി ആഞ്ഞ് വീശി. കുറച്ചുകൂടെ നടന്ന്, വിജനമായ വഴിയിലെവിടെയും ഒരു കുഞ്ഞിനെ പോലും കാണാതെ ഒടുവില്‍ ഞാന്‍ ഗസ്റ്റ് ഹൗസിലേക്ക് തന്നെ മടങ്ങി. അടുക്കളയില്‍ നിന്നും കെയര്‍ടേക്കര്‍ കം കുക്ക് കം ഗാര്‍ഡനര്‍ കം എല്ലാമായ ഉന്തിയപല്ലുകളുള്ള രേവണ്ണ, എന്റെ അടുത്തേക്ക് വന്ന് എന്തോ സ്വകാര്യം പറയുന്നത് പോലെ മുറി മലയാളത്തില്‍ പറഞ്ഞു;
"സാര്‍.... അസമയത്ത് ഒറ്റക്ക് പുറത്തിറങ്ങി നടക്കാതെ. താഴ്‌വരയില്‍ ചാടി ചത്ത കുതിരക്കാരന്‍ മഞ്ജുവിന്റെ പ്രേതം കേറി വന്ന് സിഗരട്ട് ചോദിക്കും"
സപ്തനാഡികളും തളര്‍ന്ന് ഞാന്‍ ഹാളിലെ സോഫയിലേക്ക് വീണു.
ദില്‍ജി മോനെ നീ കഷ്ടി രക്ഷപെട്ടതാണടെ :P ;)

പ്രേതങ്ങൾ ഇല്ല എന്ന് എത്ര വട്ടം സമാധാനിച്ചാലും ഇത് പോലെ നേരിട്ട് കണ്ടു എന്ന അനുഭവങ്ങൾ വായിക്കുമ്പോൾ കാലിലൂടെ ഒരു തരിപ്പ് കയറും!
ReplyDelete